ന്യൂഡല്‍ഹി : കൊവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രീം കോടതി. എല്ലാ പൗരന്മാര്‍ക്കും കോവിഡ് പരിശോധന സൗജന്യമാണെന്ന് ഉറപ്പുവരുത്തണം. സ്വകാര്യലാബുകളിലെ പരിശോധനയ്ക്ക് കേന്ദ്രം പണം നല്‍കണം. ഇത്തരമൊരു സംവിധാനത്തിന്റെ സാധ്യത പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പി.പി.ഇ കിറ്റുകളുടെ അപര്യാപ്തത, ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ചുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിര്‍ദേശം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
നിലവില്‍ കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ 4500 രൂപ മുതൽ ഈടാക്കുന്നുണ്ട്. ഇക്കാര്യം ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ നിര്‍ദേശം. സ്വകാര്യ ലാബുകളെ അമിത് ഫീസ് ഈടാക്കാന്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കുന്ന സംവിധാനത്തിന്റെ സാധ്യത പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates