ന്യൂഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നടക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പാർലമെന്റ് ചേരുന്നത്. അവധി ദിനങ്ങളായ ശനിയും ഞായറും ഇക്കുറി സമ്മേളനമുണ്ടാകും.
ഓരോ ദിവസവും നാല് മണിക്കൂറായിരിക്കും പാർലമെൻറ് ചേരുക. 18 ദിവസമായിരിക്കും സമ്മേളനകാലയളവിൽ ആകെ സഭ ചേരുക. കോവിഡ് കാലത്ത് അവധി ദിനങ്ങളിൽ എം.പിമാർ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി പോകുന്നത് ഒഴിവാക്കാനാണ് അന്നും സഭ ചേരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് ഭീഷണി ചെറുക്കാൻ എയർ കണ്ടീഷൻ സംവിധാനത്തിൽ അൾട്രാവയലറ്റ് ഇറാഡിഷൻ സംവിധാനം സ്ഥാപിക്കും. ഗാലറികളിലും ചേംബറുകളിലുമായിരിക്കും എം.പിമാർക്ക് ഇരിപ്പിടമൊരുക്കുക. 85 ഇഞ്ചിന്റെ നാല് ഡിസ്പ്ലേ സ്ക്രീനുകൾ ചേംബറുകളിലും ആറ് 40 ഇഞ്ച് സ്ക്രീനുകൾ ഗാലറികളിലും ഒരുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് രാജ്യസഭ ചേംബറിൽ ഇരിപ്പിടമൊരുക്കും. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, ഡോ. എച്ച്.ഡി ദേവ ഗൗഡ എന്നിവരും ചേംബറിലാണിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates