ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച കന്നട വാർത്ത ചാനലിന്റെ ക്യാമറാമാന്റെ സമ്പർക്കത്തിലായ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകർക്കുള്ള കോവിഡ് പരിശോധനയിൽ കന്നട വാർത്ത ചാനലിലെ കാമറാമാന് രോഗം സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇയാൾ പ്രതികരണമെടുത്ത ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൽ, ഡോ. സിഎൻ അശ്വത് നാരായൺ, മന്ത്രിമാരായ വി സോമണ്ണ, സിടി രവി, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ, ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയവരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ
അതേസമയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട അഞ്ചു മന്ത്രിമാർ ആരൊക്കെയാണെന്ന വിവരം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടുതൽ മന്ത്രിമാരുടെ പ്രതികരണം ചാനൽ ക്യാമറാമാൻ എടുത്തിരുന്നുവെന്നും സംശയമുണ്ട്.
ക്യാമറാമാന് കോവിഡ് സ്ഥിരീകരിച്ച് രണ്ടു ദിവസത്തിനുശേഷവും ഉപമുഖ്യമന്ത്രി അശ്വത് നാരായണും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ഏപ്രിൽ 23നാണ് ചാനൽ ക്യാമറാമാന് രോഗം സ്ഥിരീകരിക്കുന്നത്. ഇയാളുടെ ഭാര്യയുടെയും രണ്ടര വയസ്സുള്ള മകന്റെയും പരിശോധന ഫലം നെഗറ്റീവാണ്. മന്ത്രിമാരുമായി നേരിട്ടുള്ള സമ്പർക്കമുണ്ടായിരുന്നില്ലെങ്കിലും ദൃശ്യമാധ്യമങ്ങൾ മന്ത്രിമാരുടെ പ്രതികരണങ്ങളെടുക്കുന്ന കൂട്ടത്തിൽ ഇയാളുമുണ്ടായിരുന്നു.
ഏപ്രിൽ 20ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയിൽ ചാനൽ ക്യാമറാമാൻ എത്തിയിരുന്നു. 21ന് വീണ്ടും ഇവിടെയെത്തിയ ഇയാൾ ഉച്ചക്ക് ഉപമുഖ്യമന്ത്രിമാരിലൊരാളുടെയും ടൂറിസം മന്ത്രി സിടി രവിയുടെയും പ്രതികരണം റിപ്പോർട്ടർക്കൊപ്പം പകർത്തി. 21ന് കാറിലെത്തിയ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ ദൃശ്യവും പകർത്തി. അന്നുതന്നെ കാറിൽ റിപ്പോർട്ടർക്കൊപ്പം രാമനഗരയിൽ പോയി.
22ന് രാവിലെ ഒമ്പതിന് ആർ.ടി. നഗറിൽ മന്ത്രി ഡോ.കെ സുധാകറിെൻറ പ്രതികരണമെടുത്തു. ഇതേ ദിവസം മന്ത്രി വി. സോമണ്ണയുടെ പ്രതികരണവുമെടുത്തു. അതേസമയം, മന്ത്രിമാരുടെ പ്രതികരണം എടുത്തപ്പോൾ മന്ത്രിമാരും മാധ്യമപ്രവർത്തകരും മാസ്കും കൈയുറയും ധരിച്ചിരുന്നുവെന്നും സുരക്ഷിത അകലം പാലിച്ചിരുന്നുവെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പയുമായി ക്യാമറാമാൻ നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ല. മന്ത്രിമാരായ സിടി രവി, ബസവരാജ് ബൊമ്മൈ, ഡോ.കെ സുധാകർ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates