ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ അതിര്‍ത്തി ലംഘിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശം ലക്ഷ്യമായിരുന്നില്ലെന്ന കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ. വ്യോമാക്രമണത്തില്‍ വലിയതോതിലുള്ള ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ അതിന് കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വ്യോമാക്രമണത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി രംഗത്തുവന്നതിന് പിന്നാലെയാണ് അലുവാലിയയുടെ പ്രതികരണം.
'ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മോദി പ്രസംഗിച്ചിരുന്നു. പക്ഷെ 300 പേര്‍ കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നോ? ഏതെങ്കിലും ബിജെപി വക്താവോ അമിത് ഷായോ ഇത് പറഞ്ഞിട്ടുണ്ടോ? അതിനുകാരണം വലിയതോതിലുള്ള ആള്‍നാശമുണ്ടായില്ല എന്നതു തന്നെയാണ്. ആള്‍നാശമുണ്ടാക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ആള്‍നാശമുണ്ടാക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം', പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലെ അലുവാലിയുടെ വാക്കുകൾ ഇങ്ങനെ.
കേന്ദ്രമന്ത്രിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെ വ്യോമാക്രമണ വിവാദത്തിന് വീണ്ടും ചൂടുപിടിച്ചു. ഒരു ഭീകരവാദിയും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അലുവാലിയ പറഞ്ഞതെന്നാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഓം പ്രകാശ് മിശ്രയുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates