India

ആ 'ബലാത്സംഗ' ചാറ്റിന് പിന്നില്‍ പെണ്‍കുട്ടി, ബോയ്‌സ് ലോക്കര്‍ റൂം വിവാദത്തില്‍ വഴിത്തിരിവ്; സുഹൃത്തിന്റെ സ്വഭാവം അറിയാന്‍ 'ആണ്‍കുട്ടിയായി' 

ഡല്‍ഹിയെ നടുക്കിയ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുളള ചര്‍ച്ചയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ചാറ്റ് ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പില്‍ നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തന്റെ സുഹൃത്തായ ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനായി ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷം കെട്ടി സ്‌നാപ് ചാറ്റില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നടത്തിയ സംഭാഷണമാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈ രണ്ടു പേര്‍ക്കും ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവരും നടത്തിയ സ്‌നാപ് ചാറ്റ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണു സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്. സിദ്ധാര്‍ഥ് എന്ന വ്യാജ പേരില്‍ പെണ്‍കുട്ടി ഒരു സ്‌നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് പെണ്‍കുട്ടി  സുഹൃത്തുമായി ചാറ്റ് ചെയ്തത്. രണ്ടു പേര്‍ക്കുമെതിരെ കേസൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതു തെറ്റാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ഉദ്ദേശശുദ്ധിയില്‍ തെറ്റ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍  കേസ് ഫയല്‍ ചെയ്യുന്നില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള പദ്ധതികളാണ് പെണ്‍കുട്ടി തന്നെ അവതരിപ്പിച്ചത്. സന്ദേശം കിട്ടിയ ആണ്‍കുട്ടിയുടെ സ്വഭാവം അറിയാനായിരുന്നു ഇത്. പെണ്‍കുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാല്‍ ആണ്‍കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയും സന്ദേശത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയോട് സഹകരിക്കാന്‍ ആണ്‍കുട്ടി തയാറായില്ല. മാത്രമല്ല സ്‌നാപ് ചാറ്റ് വഴിയുള്ള ചാറ്റിങ് നിര്‍ത്തുകയും ചെയ്തു.

സംഭവം ആണ്‍കുട്ടി സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുകയും സ്‌ക്രീന്‍ ഷോട്ട് കൈമാറുകയും ചെയ്തു. ഈ സുഹൃത്തുക്കളില്‍ ഒരാള്‍ വ്യാജ അക്കൗണ്ടില്‍ സന്ദേശം അയച്ച പെണ്‍കുട്ടി തന്നെയായിരുന്നു. സ്‌ക്രീന്‍ ഷോട്ട് ലഭിച്ച സുഹൃത്തുക്കളില്‍ ഒരാളാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ബോയ്‌സ് ലോക്കര്‍ റൂം ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വന്‍ വിവാദമായി.

 പിന്നാലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. നോയ്ഡയിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളായ പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ സമൂഹ മാധ്യമ ഗ്രൂപ്പില്‍ നടന്ന ഞെട്ടിക്കുന്ന ചര്‍ച്ചകളാണ് വിവാദമായ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം