ലഖ്‌നൗ: പ്രധാനമന്ത്രി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തർപ്രദേശിൽ സ്വയം ആൾദൈവമായി പ്രഖ്യാപിച്ച സ്ത്രീ പൊലീസിന് ഉണ്ടാക്കിയത് വലിയ തലവേദന. ലഖ്നൗവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മെഹ്ദ പൂര്‍വയിലാണ് സംഭവം. അവിടെയുള്ള സ്വന്തം വീട്ടിൽ ഈ സ്ത്രീ നൂറിലധികം ആളുകളെ വിളിച്ചു കൂട്ടിയതറിഞ്ഞാണ് പൊലീസ് എത്തിയത്. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. ബുധനാഴ്ച രാവിലെയാണ് ഒരു മണിക്കൂർ നീണ്ട നടകീയ രംഗങ്ങൾ അരങ്ങേറിയത്.
ദിവ്യശക്തിയുടെ മാതാവെന്നു സ്വയം വിളിക്കുന്ന സ്ത്രീ വനിതാ പൊലീസുകാർക്ക് നേരെ വാൾ വീശുകയും ചെയ്തു. പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവരും വിശ്വാസികളും തയ്യാറായില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
'നിങ്ങള്‍ക്കെതിരെയും ഇവിടെ തടിച്ചുകൂടിയ അനുയായികള്‍ക്കെതിരെയും ഞങ്ങള്‍ കേസ് ഫയല്‍ ചെയ്യും. അവസാന അവസരമാണിത്. നിങ്ങളെല്ലാവരും പിരിഞ്ഞ് പോകണം അല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും' എന്ന് പൊലീസ് മുന്നറിയിപ്പു നല്‍കിയെങ്കിലും ആരും പിന്‍വാങ്ങാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ ഇവര്‍ പൊലീസുകാർക്ക് നേരെ വാളുവീശി. 'ശ്രമിക്കൂ, കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ' എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒടുവില്‍ വനിതാ പൊലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഇവരെ തൂക്കിയെടുത്ത് പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates