തിരുവനന്തപുരം: 961 എഞ്ചിനിയറിങ് കോളജ് അധ്യാപകർ അയോഗ്യരാണെന്ന് സിഎജി റിപ്പോർട്ട്. സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ എൻജിനിയറിങ് കോളേജുകളിലായി 961 അധ്യാപകർ അയോഗ്യരാണെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ എൻജിനിയറിങ് കോളേജുകളിൽ 93, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജിൽ 69, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 750 എന്നിങ്ങനെ അയോഗ്യരായ അധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. മാനദണ്ഡം മറികടന്ന് സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മാത്രം അസോസിയേറ്റ് പ്രൊഫസർ 487, പ്രിൻസിപ്പൽ 4, പ്രൊഫസർ 259 എന്നിങ്ങനെയുള്ള നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് സിഎജി കണ്ടെത്തി.
സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ യോഗ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജ് പ്രിൻസിപ്പൽമാരോട് രേഖാമൂലം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ 2019 ൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. എന്നാൽ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു.
പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ പലപ്പോഴായി സർക്കാർ തന്നെയാണ് ഇളവുകൾ അനുവദിച്ച് നൽകിയത്. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരുടെ നിയമനത്തിന് 2019ലെ എഐസിടിഇ മാനദണ്ഡം അനുസരിച്ച് പിഎച്ച്ഡി നിർബന്ധമാണ്. അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നവർ ഏഴുവർഷത്തിനുള്ളിൽ പിഎച്ച്ഡി എടുത്താൽ മതി എന്നായിരുന്നു നേരത്തെ വ്യവസ്ഥ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates