തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്ഇബി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ച് സൈബർ ഇടങ്ങളിൽ വൻ തരംഗം സൃഷ്ടിച്ച ആക്ഷേപഹാസ്യ എഐ വിഡിയോ ഇന്ത്യയിൽ നീക്കം ചെയ്തു. രാജ്യത്തെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ് വിഡിയോ എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഇതിന് ഇന്ത്യയ്ക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വിഡിയോ അപ്‌ലോഡ് ചെയ്ത 'എഐ കവല' എന്ന പേജിലൂടെ ഇന്ത്യയിലുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ഇത് കാണാൻ കഴിയില്ല. എന്നാൽ ജിയോ-റെസ്ട്രിക്ഷൻ ഉള്ളതിനാൽ വിദേശരാജ്യങ്ങളിലുള്ളവർക്ക് വിഡിയോ ഇപ്പോഴും കാണാൻ സാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗും പവർകട്ടും രൂക്ഷമായതോടെ ഉയർന്ന വ്യാപക ജനരോഷത്തിന് പിന്നാലെയാണ് റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി ഈ വിഡിയോ പുറത്തിറക്കിയത്. തൃശൂർ സ്വദേശിയായ അഭിജിത്തും ദുബായിലുള്ള സുഹൃത്ത് അഖിലും ചേർന്നാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ രസകരമായ ആക്ഷേപഹാസ്യ വിഡിയോ തയ്യാറാക്കിയത്.
പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 1.78 കോടിയിലധികം ആളുകളാണ് വിഡിയോ കണ്ടത്. അരലക്ഷത്തിലധികം ആളുകൾ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. ഇത്രയും വലിയ ജനപ്രീതി തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിഡിയോയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി. എന്നാൽ വിഡിയോ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിൽ ഇത് തടയപ്പെട്ടതെന്ന് ഇവർ അറിയിച്ചു.
വ്ഡിയോ സൈബർ ലോകത്ത് വൻ ചർച്ചയായി മാറിയതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനോട് പ്രതികരിച്ചിരുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയെക്കുറിച്ചും നിയമപരമായ വ്യാഖ്യാനങ്ങളെക്കുറിച്ചും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
"സംഗീതം, നൃത്തം തുടങ്ങി എല്ലാം കൃത്യമായി നിർമ്മിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയും. ഈ പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നിയമപരമായി നമ്മൾ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? കഴിഞ്ഞ ദിവസം ഞാൻ സോഷ്യൽ മീഡിയയിൽ വളരെ രസകരമായ ഒരു കാര്യം കണ്ടു. ഞാൻ മുന്നിൽ നിന്ന് ഒരു ഗ്രൂപ്പ് ഡാൻസ് നയിക്കുന്നതാണ് ആ വിഡിയോ. കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി! നന്നായി ഡാൻസ് കളിക്കുന്ന സാക്ഷാൽ മോഹൻലാലിനേക്കാളും എന്റെ സുഹൃത്തും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യേക്കാളുമൊക്കെ മികച്ച രീതിയിലാണ് ഞാൻ അതിൽ ഡാൻസ് കളിക്കുന്നത്. കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആ തലത്തിലാണ് ആളുകൾ ഇപ്പോൾ എഐ ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത്," എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates