തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തും. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല.
ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ് കാഴ്‌ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്.
ഇന്ന് പകൽ 10.30ന് കൊല്ലത്ത് പര്യടനത്തിന് തുടക്കം കുറിക്കും. ബീച്ച് ഓർക്കിഡ് ഹോട്ടലിലെ ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. തുടർന്ന് പത്തനംതിട്ടയ്‌ക്ക് പോകുന്ന മുഖ്യമന്ത്രി 4.30ന് അബാൻ ടവറിൽ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം.
എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് മുഖ്യമന്ത്രിയുടെ പര്യടനം. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കും. സംസ്ഥാന സർക്കാർ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂർത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates