കൊല്ലം; ബിവറേജസ് വിൽപനശാലയിൽ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവർക്കാണ് കാഴ്ച നഷ്ടമായതായി പരാതി ഉയർന്നത്. തുടർന്ന് കൊല്ലം എഴുകോൺ ബിവറേജസ് വിൽപനശാലയിൽ എക്സൈസ് പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിൾ ശേഖരിച്ചു തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബവ്റിജസ് വിൽപനശാല പ്രവർത്തിച്ചില്ല.
ദിവസങ്ങൾക്കു മുൻപാണ് ഏഴുകോൺ ബിവറേജസിൽ നിന്ന് ഓട്ടോഡ്രൈവർ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തുമൊത്ത് മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എന്നാൽ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച മറ്റാർക്കെങ്കിലുമോ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.എക്സൈസ് കൊല്ലം ഡപ്യൂട്ടി കമ്മിഷണർ ബി.സുരേഷ്, അസി.കമ്മിഷണർ വി.റോബർട്ട്, സിഐപി.എ.സഹദുള്ള, ഇന്റലിജൻസ് ഇൻസ്പെക്ടർ ഉദയകുമാർ ഇൻസ്പെക്ടർ പോൾസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates