ബിപിന്‍ സി ബാബു ബിജെപി അംഗത്വം സ്വീകരിച്ചപ്പോള്‍ 
Kerala

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍

ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിപിന്‍ ബിജെപി അംഗത്വമെടുത്തത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിടുന്നത്.

സിപിഎം വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു പറഞ്ഞു. ''പാര്‍ട്ടി ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ശക്തികളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഎം നേരിട്ട ദയനീയ പരാജയം എല്ലാവരും കണ്ടതാണ്. ജി.സുധാകരന് പോലും ഇപ്പോള്‍ ദയനീയമായ അവസ്ഥയാണ് ആലപ്പുഴയില്‍. ഒരു വിഭാഗത്തിന്റെ കൈയിലാണ് പാര്‍ട്ടി. ഇനി പാര്‍ട്ടിക്കു ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. ആലപ്പുഴയില്‍ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടി വിട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ സമ്മേളന കാലം കഴിയുമ്പോള്‍ എല്ലാവര്‍ക്കും അതു ബോധ്യപ്പെടും. വര്‍ഗീയ ശക്തികള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും. പദവികള്‍ നോക്കിയല്ല ബിജെപിയില്‍ ചേരുന്നത്. അതൊക്കെ വന്നു ചേരുന്നതാണ്. കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്'' ബിപിന്‍ പറഞ്ഞു.

നേരത്തെ, പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബിപിന്‍ സി ബാബു. 2023ല്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ആറ് മാസത്തേക്കു സസ്‌പെന്‍ഷനിലായ ബിപിനെ പിന്നീട് പാര്‍ട്ടി ബ്രാഞ്ചിലേക്ക് തിരിച്ചെടുത്തിരുന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റ മുന്‍ പ്രസിഡന്റ്, എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ പദവികള്‍ ബിപിന്‍ വഹിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം