CPM state secretary M V Govindan having refreshments from a tea stall set up near the venue of the extended state committee meet in Kozhikode Photo | Express
Kerala

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

തെറ്റുതിരുത്തല്‍ നടപടികള്‍ കേന്ദ്രനേതൃത്വം നേരിട്ട് നിശ്ചയിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കോഴിക്കോട്: തുടര്‍ഭരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരാളിലേക്ക് ചുരുക്കിയെന്നും, വിജയത്തിന്റെ അവകാശവാദമുന്നയിക്കുന്ന നേതൃത്വം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സിപിഎം. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് തിങ്കളാഴ്ച ഉയര്‍ന്നത്. സംഘടനാപരമായ ഗുരുതര വീഴ്ചകള്‍ തുറന്നുസമ്മതിച്ച്, ജനങ്ങളിലേക്കും അണികളിലേക്കും പൂര്‍ണമായി മടങ്ങി പുതിയ പ്രവര്‍ത്തന ശൈലി രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെറ്റുതിരുത്തല്‍ നടപടികള്‍ കേന്ദ്രനേതൃത്വം നേരിട്ട് നിശ്ചയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും, വിജയത്തിന്റെ കാരണം അവകാശപ്പെടുന്ന സംസ്ഥാന നേതൃത്വം തന്നെ തോല്‍വിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ഭരണം പാര്‍ട്ടിയെയും വര്‍ഗ-ബഹുജന സംഘടനകളെയും ദുര്‍ബലപ്പെടുത്തിയെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് തോല്‍വി അപ്രതീക്ഷിതമായിരുന്നില്ലെന്നും, സംഘടനാ ദൗര്‍ബല്യം തിരുത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിയുന്നില്ലെന്നും വിവിധ ജില്ലാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിനായില്ല. ചില നേതാക്കളുടെ ജീവിതരീതികള്‍, സഹകരണ ബാങ്ക് ക്രമക്കേടുകള്‍, മാധ്യമങ്ങളോടും യോഗങ്ങളിലുമുള്ള പെരുമാറ്റം എന്നിവ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയതായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ഭരണം പാര്‍ട്ടിയെ സര്‍ക്കാരിന്റെ നിഴല്‍ സംഘടനയാക്കി മാറ്റിയെന്നും, എല്ലാ കാര്യങ്ങളും ചുരുങ്ങിപ്പോകുന്ന പ്രവണതയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരിഗണനാ വിഷയങ്ങളും തിരുത്തല്‍ നടപടികളും

വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ കുറ്റവിചാരണയ്ക്ക് പിന്നാലെ സംഘടനാപരമായ തെറ്റുതിരുത്തല്‍ നടപടികള്‍ സിപിഎം കേന്ദ്രനേതൃത്വം നിശ്ചയിക്കും. പിബി അംഗങ്ങളും കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തലുകളും അടിസ്ഥാനമാക്കി താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്.

  • റിപ്പോര്‍ട്ടില്‍ തിരുത്തല്‍: ചര്‍ച്ചയിലെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുക.

  • സംഘടനാ പുനഃസംഘടന: ആവശ്യമെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും ജില്ലാ നേതൃത്വങ്ങളിലും അഴിച്ചുപണി നടത്തുക.

  • വര്‍ഗ-ബഹുജന സംഘടനകള്‍ക്ക് പുതിയ മാര്‍ഗരേഖ: സംഘടനകളുടെ തളര്‍ച്ച മാറ്റാനും അവയ്ക്ക് സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കാനും പ്രത്യേക മാര്‍ഗരേഖ നടപ്പാക്കും.

  • രാഷ്ട്രീയ വിദ്യാഭ്യാസം: എസ്എഫ്‌ഐ., ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതിനായി എകെജി പഠനഗവേഷണ കേന്ദ്രം, ഇഎംഎസ് അക്കാദമി എന്നിവ മുഖേന പ്രത്യേക പഠന ക്ലാസുകള്‍ സംഘടിപ്പിക്കും.

  • ജനങ്ങളുമായി ബന്ധം ശക്തമാക്കല്‍: ബ്രാഞ്ചുതലങ്ങളില്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും, കുടുംബങ്ങളുമായി വ്യക്തിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യുക. ഏരിയാ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് താഴെത്തട്ടില്‍ ചുമതലകള്‍ വീതിച്ചുനല്‍കും.

  • സാങ്കേതികവിദ്യയുടെ ഉപയോഗം: രാഷ്ട്രീയ സംശയനിവാരണത്തിനായി മൊബൈല്‍ ആപ്പും, നവമാധ്യമങ്ങളില്‍ ശക്തമായ ഇടപെടലുകളും ഉറപ്പാക്കും. പ്രാദേശികതലത്തില്‍ പരാതിപരിഹാര സംവിധാനങ്ങള്‍ കൊണ്ടുവരും.

  • ഇടത്തരം വിഭാഗങ്ങളെയും വിശ്വാസികളെയും ഒപ്പം കൂട്ടുക: പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന കാഴ്ചപ്പാട് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇടത്തരക്കാരെയും വിശ്വാസികളെയും ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

സംസ്ഥാന സെക്രട്ടറിയായ തന്നെപ്പറ്റിയും വിമര്‍ശനമുണ്ടെന്നും എല്ലാം ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചത്. ഭരണത്തുടര്‍ച്ച സമ്മാനിച്ച പോരായ്മകളും സംഘടനാപരമായ ദൗര്‍ബല്യങ്ങളും ഗൗരവമായി പരിശോധിച്ച്, ജനങ്ങളിലേക്ക് പൂര്‍ണമായും മടങ്ങി പുതിയ പ്രവര്‍ത്തന ശൈലി രൂപീകരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.

'Rule Reduced to One Person': CPM to Return to the Cadre by Correcting Mistakes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?