തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന കോൺഗ്രസിനുള്ളിൽ അതൃപ്തി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പ്രാരംഭ ചര്‍ച്ചകളില്‍ എംപിമാര്‍ മത്സരിക്കുന്നതിനെ സംസ്ഥാന നേതാക്കള്‍ ആരും എതിര്‍ത്തിരുന്നില്ല. പിന്നീട് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് നേതാക്കള്‍ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് എംപി എം കെ രാഘവനാണ് സിറ്റിങ്ങ് എംപിമാര്‍ക്ക് സീറ്റ് നല്കാതിരുന്നതില് രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നത്. സിറ്റിങ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുന്നത് തടയാന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചു എന്നാണ് രാഘവന് ആരോപിച്ചത്. 'വാഗ്ദാനം, വഞ്ചന, ചതി' എന്നാണ് രാഘവന് അനുകൂലികള്‍ ആരോപിച്ചത്.
പ്രാഥമിക അനൗപചാരിക ചര്‍ച്ചകളില്‍, ശക്തമായ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന ആശയമായിരുന്നു ഉയര്‍ന്നത്.' ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള എംപിമാര്‍ മത്സരിക്കാവുന്നതാണെന്നും അഭിപ്രായം ഉയര്‍ന്നു. എല്‍ഡിഎഫ് വിജയിച്ച എലത്തൂര്‍, കോന്നി, കണ്ണൂര്‍ എന്നീ സീറ്റുകളില്‍ യഥാക്രമം മത്സരിക്കാന്‍ രാഘവന്, അടൂര്‍ പ്രകാശ്, കെ സുധാകരന് എന്നിവര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
എംകെ രാഘവന് സംസ്ഥാന രാഷ്ട്രീയത്തില്‍ വരുന്നതിനെ തുടക്കത്തില്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും അനുകൂലിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളിലാണ് ഇരുവരും നിലപാടു മാറ്റിയതെന്നും എം കെ രാഘവന് അനുകൂലികള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി യോഗത്തില്‍, ഇടതു ശക്തികേന്ദ്രങ്ങളില്‍ എംപിമാര്‍ മത്സരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടു. എന്നാല്‍ വി ഡി സതീശന് അതിനെ എതിര്‍ത്തു.
സിറ്റിങ്ങ് എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍, തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വിഡി സതീശന് അറിയിച്ചു. സതീശനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. രാഹുല്‍ ഗാന്ധി പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചാ മനോഭാവം കാണിക്കണമെന്ന് ഖാര്‍ഗെ ഉപദേശിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates