ജോസ് കെ മാണി, എ വി റസ്സല്‍/ ഫയല്‍ 
Kerala

ബിനുവിനെ അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി; സിപിഎം തീരുമാനിക്കുമെന്ന് റസല്‍; പാലാ നഗരസഭ ചെയര്‍മാനെച്ചൊല്ലി എല്‍ഡിഎഫില്‍ തർക്കം

ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം. സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലാണ് തര്‍ക്കം. സിപിഎം നിശ്ചയിച്ച ബിനു പുളിക്കകണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ രംഗത്തെത്തി. 

ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി വാസവന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് കര്‍ശന നിലപാട് എടുത്തതില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. 

വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ പറഞ്ഞു. മുന്നണി ബന്ധം കൂടി മാനിച്ചാകും അന്തിമ തീരുമാനമെന്നും റസല്‍ പറഞ്ഞു. 

നഗരസഭ രൂപീകരിച്ചശേഷം ഇതാദ്യമായാണ് പാലാ മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷം ഭരണം പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെയാണ് ഇതിന് സാധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡില്‍ മത്സരിച്ച 13 ല്‍ 11 ലും കേരള കോണ്‍ഗ്രസ് എം വിജയിച്ചിരുന്നു. 

സിപിഎം നാല്, സിപിഐ-1, എന്‍സിപി-1, കോണ്‍ഗ്രസ്-5, കേരള കോണ്‍ഗ്രസ് ജോസഫ്- 3, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 

മുന്നണിയിലെ ധാരണ പ്രകാരം കഴിഞ്ഞദിവസം ആന്റോ ജോസ് രാജിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം ടിക്കറ്റില്‍ വിജയിച്ച ഏക പുരുഷ കൗണ്‍സിലറായ ബിനുവിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരെ കേസുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT