തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ തന്നെ. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. നിഖിൽ ഒളിവിലാണെന്നും കണ്ടെത്താൻ എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കായംകുളം ഡിവൈഎസ്പി അറിയിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിഖിലിനെ കണ്ടെത്താൻ നിയോഗിച്ചത്.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് നിഖിലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് സംഘം റായ്പൂരിലെ കലിംഗ സർവകലാശാലയിലെത്തിയും അന്വേഷണം നടത്തി. സർവകലാശാല രജിസ്ട്രാർ, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരിൽ നിന്ന് വിവരങ്ങൾ തേടി. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ റായ്പുർ പൊലീസിൽ പരാതി നൽകില്ല. മറിച്ച് അന്വേഷണം കേരളത്തിൽ തന്നെ മതിയെന്നാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിൽ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു.
നിഖിലിനെതിരെ എംഎസ്എം കോളജ് പ്രിൻസിപ്പലും മാനേജരും പൊലീസിൽ രേഖാമൂലം പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നിഖിൽ എം തോമസിനെ പുറത്താക്കിയതായി എസ്എഫ്‌ഐയും അറിയിച്ചു. സംഘടനയെ പൂർണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ തോമസ് വിശദീകരണം നൽകിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates