തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരന് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ശിക്ഷ. വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും.
ചെറുപ്പം മുതലേ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതു വരെ അവധിക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ പിതാവ് നിരവധി തവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.
പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നല്‍കണമെന്നും, അല്ലാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates