കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്ലക്സ് ബോര്‍ഡുകള്‍. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ലക്സുകള്‍ ഉയര്‍ന്നത്. 'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ'വെന്നാണ് ഫ്ലക്‌സിലെ വാചകങ്ങള്‍. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിലെ കോളയാടും നേരത്തെയും ഫ്ലക്‌സുകള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് പി ജയരാജനെ പിന്തുണച്ച് വ്യാപകമായി വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്കെതിരെയാണ് ഫ്ലക്സ് ബോർഡുകളിൽ പ്രധാനമായും വിമർശനമുയരുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഫലം സംബന്ധിച്ച് പി ജയരാജന്‍ പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും.
അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നുമായിരുന്നു പി ജയരാജന്‍ പറഞ്ഞത്. മൂര്‍ത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല.
അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകാമെന്നും പി ജയരാജന്‍ പ്രതികരിച്ചു. പരാതികളും അഭിപ്രായങ്ങളും പാർട്ടിക്ക് എഴുതി നൽകുകയാണ് വേണ്ടതെന്നും പി ജയരാജൻ പറഞ്ഞു. വ്യക്തിപൂജയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അപ്രീതിക്കിരയായ പി ജയരാജൻ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുകയായിരുന്നു.
വെറും സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ് നിലവിൽ പി ജയരാജൻ. ഭരണം മാറിയതോടെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് ഉടൻ രാജി വയ്ക്കേണ്ടിവരും 70 പിന്നിട്ട പി ജയരാജനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കണമെന്നാണ് അണികളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates