തിരുവനന്തപുരം: ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി അജയകുമാർ രംഗത്ത്. തടവുകാരിൽനിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡിഐജി എം കെ വിനോദ് കുമാറുമായി ജയിൽ മേധാവിക്ക് അടുത്ത ബന്ധമുണ്ട്. അഴിമതിയുടെ പങ്ക് ജയിൽ മേധാവിക്ക് ലഭിച്ചുവെന്നും മുൻ ജയിൽ ഡിഐജി പി അജയകുമാർ ആരോപിച്ചു.
വിനോദ് കുമാറിന്റെ വഴിവിട്ട ഇടപാടുകൾക്ക് ജയിൽ മേധാവി കൂട്ടുനിന്നു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ നൽകിയ സംഭവങ്ങൾക്ക് പിന്നിലും എം കെ വിനോദ്കുമാർ– ബൽറാംകുമാർ ഉപാധ്യായ കൂട്ടുകെട്ടാണ്. ജയിൽ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകൾ ഇതിനായി അട്ടിമറിച്ചെന്നും അജയകുമാർ ആരോപിച്ചു.
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തിട്ടും കൊടിസുനിക്ക് പരോൾ ലഭിച്ചിരുന്നു. ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോൾ ബൽറാംകുമാർ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാർ പറഞ്ഞു. തടവുകാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അജയകുമാറിന്റെ വെളിപ്പെടുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates