ഗുരുവായൂര്‍: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി പികെ കേരളവർമ്മ രാജായുടെ വഴിപാടായാണ് കളഭാട്ടം നടന്നത്.
പഞ്ചഗവ്യാഭിഷേക ത്തോടെ എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭംചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം വിശിഷ്ടവും പുണ്യ പ്രസിദ്ധിയാർജ്ജിച്ചതുമാണ്. സാധാരണയേക്കാൾ ഇരട്ടി അനുപാതത്തിൽ ആണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജിച്ച കളഭം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.
നാളെ നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ ലെജുമോൾ എന്നിവർ സന്നിഹിതരായി
Guruvayurappan in the glow of 'Kalabham'; thousands of devotees seek darshan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates