കൊച്ചി: എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നതെന്ന് ഹൈക്കോടതി. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റു ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
പൊലീസുകാരുടെ പെരുമാറ്റ ഏതു വിധത്തിലായിരിക്കണം എന്നു വ്യക്തമാക്കി ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു. ഇത്രയധികം ആരോപണങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടും പൊലീസ് മേധാവി ഒരു നടപടിയും സ്വീകരിക്കാത്തത് അദ്ഭുതമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പൊലീസിനെ എന്ത് ആരോപണം ഉയർന്നാലും നടപടി എടുക്കാതിരിക്കാൻ പറയുന്ന കാരണം സേനയുടെ ആത്മവീര്യം നഷ്ടമാവും എന്നാണ്. ‘‘എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാൻ കൂടെ നിർത്തണം എന്നാണോ പറയുന്നത്? ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാൽ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്? ആ ആത്മവീര്യം അത്രയ്ക്ക് ദുർബലമാണെങ്കിൽ അതങ്ങ് പോകട്ടെ എന്നു വെക്കണം.’’– ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കാൻ നിൽക്കുന്നത്. ഒരു പദവിയിൽ ഇരുന്ന് തെറ്റു ചെയ്താൽ പിന്നെ അവിടെ ഇരിക്കാൻ അയാൾ യോഗ്യനല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കോടതി പറഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാത രഹിതമായിരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
ആലത്തൂർ സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈലിനെ എസ്ഐ വി ആർ റിനീഷ് അപമാനിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ റിനീഷ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates