തിരുവനന്തപുരം: മലപ്പുറത്ത് വീടുകളില്‍ പ്രസവം നടത്തുന്ന സംഭവങ്ങള്‍ കുറയുന്നതാണ് കണക്കുകള്‍. ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകളില്‍ പ്രസവം നടന്നിരുന്ന മലപ്പുറം ജില്ലയില്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുന്നു എന്നതാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വീടുകളില്‍ നടന്ന പ്രസവങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ വരെയുള്ള കണക്കുകളിലാണ് ഈ മാറ്റം അടയാളപ്പെടുത്തുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വീടുകളില്‍ പ്രസവം 36 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 191 ആയിരുന്നു. ഏപ്രില്‍ 5 ന് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തം വാര്‍ന്ന് മരിച്ച 35 കാരിയായ അസ്മയുടെ മരണത്തിന് ശേഷം ഇത്തരത്തില്‍ പ്രസവത്തിന് മുതിരുന്ന സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അസ്മയുടെ മരണം ഇത്തരം സാഹചര്യങ്ങളുടെ അപകടം ബോധ്യപ്പെടുത്തുന്നതില്‍ വഴിത്തിരിവായെന്ന് മലപ്പുറം ജില്ലാ പ്രത്യുത്പാദന, ശിശു ആരോഗ്യ ഓഫീസര്‍ ഡോ. പമീലി എന്‍ എന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണികളെ സൂക്ഷ്മമായി നീരീക്ഷിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാ-ശിശു വികസന വകുപ്പ്, പൊലീസ് എന്നിവരടങ്ങുന്ന സംഘങ്ങള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിച്ചു. മറ്റ് മാര്‍ഗങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മതനേതാക്കളുടെ ഇടപെടലും ഗുണം ചെയ്‌തെന്നും ഡോ. പമീലി വ്യക്തമാക്കുന്നു. വീട്ടില്‍ പ്രസവം നടത്താന്‍ തയ്യാറായിരുന്ന 40-ലധികം പേരെ ആശുപത്രികളില്‍ എത്തിക്കാന്‍ ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.
മലപ്പുറത്ത് ഈ വര്‍ഷം വീടുകളില്‍ നടന്ന 36 പ്രസവങ്ങളില്‍ 8 എണ്ണം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വീടുകളിലെ പ്രസവങ്ങള്‍ക്കായി മലപ്പുറത്ത് എത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അസ്മയുടെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ ഇതിലും മാറ്റങ്ങള്‍ വന്നു.
മാതൃ-ശിശു ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കണക്കുകളായിരുന്നു വീടുകളിലെ പ്രസവങ്ങളുടെ വര്‍ധനവ്. 2024 ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 17 ശിശു മരണങ്ങളില്‍ 12 വീടുകളിലെ പ്രസവത്തിന്റെ ഫലമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. മലപ്പുറമായിരുന്നു ഈ കണക്കില്‍ മുന്നില്‍. 2019 നും 2024 സെപ്റ്റംബറിനും ഇടയില്‍ ജില്ലയില്‍ നടന്ന ആകെ 2,931 പ്രസവങ്ങളില്‍ 1,244 എണ്ണം വീട്ടില്‍ നടന്നു എന്നായിരുന്നു കണ്ടെത്തല്‍.
മലപ്പുറത്തെ താനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ഇത്തരം സംഭവങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തിയായിരുന്നു. ഇത്തരം രീതികള്‍ തടയുന്നതിന് കര്‍ശനമായ സര്‍ക്കാര്‍ നടപടികളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2023-ല്‍, താനാളൂര്‍ എഫ്എച്ച്സിയില്‍ നിയമിതയായതിന് ശേഷം ഒരു മാസത്തിനിടെ വീട്ടില്‍ പ്രസവിച്ച 17 സംഭവങ്ങളാണ് ഇവര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്. ഈ സാഹചര്യത്തിലായിരുന്നു ഇടപെടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates