മുണ്ടക്കൈ: മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ക്കായ് സര്‍ക്കാരൊരുക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. താമസയോഗ്യമാക്കി കൈമാറുന്നതിനു തൊട്ടുമുമ്പുള്ള അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല.
"നിലവില്‍ 178 വീടുകളുടെയും നിര്‍മാണ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി. ഫിനിഷിങ് വര്‍ക്കുകള്‍മാത്രമാണ് ബാക്കിയുള്ളത്. കോമ്പൗണ്ട് ഭിത്തികളുടെ നിര്‍മാണവും വൃത്തിയാക്കലും പൂർത്തിയാക്കണം. ശേഷം കെഎസ്ഇബി വര്‍ക്ക്. കെഎസ്ഇബിക്കു കീഴില്‍ നിലവില്‍ ഭൂഗര്‍ഭ ജോലികള്‍ ഇരുപതോളം വീടുകളില്‍ മാത്രമേ പുരോഗമിക്കുന്നുള്ളൂ. അടുത്ത രണ്ടുദിവസത്തിനകം അത് പൂര്‍ത്തിയാകും. സബ്‌സ്റ്റേഷന്റെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. നാളത്തോടെ അതും തീരും" : മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് പ്രൊജക്ട് എഞ്ചിനീയര്‍ യെതിന്‍ ബാല അറിയിച്ചു.
ടൗണ്‍ഷിപ്പിലെ വീടുകളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. എല്ലാ വീടുകളും ജലവിതരണവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മലിനജല സംസ്‌കരണ പ്ലാന്റും പൂര്‍ത്തിയായി. എല്‍ടണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മാര്‍ച്ച് 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
2024 ജൂലൈ 30 നു നടന്ന ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ട് വാടകവീടുകളിലും താത്കാലിക ഷെല്‍ട്ടറുകളിലും താമസിക്കുന്ന 178 കുടുംബങ്ങള്‍ക്കായാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. എത്രയും പെട്ടന്ന് അവര്‍ക്ക് താമസയോഗ്യമാംവിധം പണിപൂര്‍ത്തിയാക്കുമെന്നാണ് അധികാരികള്‍ അറിയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates