അജേഷ് 
Kerala

പണം വേണ്ടെങ്കില്‍ അക്കൗണ്ടിലേക്ക് തിരിച്ചിടണം; അജേഷിനോട് എംപ്ലോയിസ് യൂണിയന്‍

ബാങ്ക് ജീവനക്കാര്‍ അടച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്


മൂവാറ്റുപുഴ: ജപ്തി നടപടി ഒഴിവാക്കാന്‍ സിഐടിയു അടച്ച പണം അജേഷിന് വേണ്ടെങ്കില്‍ യൂണിയന്‍ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കാമെന്ന് കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ എറണാകുളം ജില്ലാ സെക്രട്ടറി സി പി അനില്‍. ''ബാങ്ക് ജീവനക്കാര്‍ സ്വരൂപിച്ച പണം അടച്ചതോടെ ലോണ്‍ ഫയല്‍ ക്ലോസ് ചെയ്തു. ഇനി ആ ലോണിന് മുകളില്‍ ഒരു നടപടിയും സാധിക്കില്ല. അതുകൊണ്ട് പണം വേണ്ടെങ്കില്‍ ആ തുക യൂണിയന്‍ അക്കൗണ്ടിലേക്ക് അജേഷിന് തിരിച്ചടയ്ക്കാം. യൂണിയന്‍ സഹായം വേണ്ടെന്ന് വച്ചത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ല.'' അജേഷിനായി ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.

ബാങ്ക് ജീവനക്കാര്‍ അടച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ടെന്നും അജേഷ് പറഞ്ഞു.

താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ ജീവനക്കാര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാള്‍ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ അജേഷിന്റെ വായ്പ കുടിശ്ശിക സിഐടിയുവിന്റെ കീഴിലുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അടച്ചുതീര്‍ത്തതായി ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 

കുട്ടികളെ പുറത്താക്കി അജേഷിന്റെ വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടി വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ, മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂട്ടിരിക്കാന്‍ ഭാര്യ ആശുപത്രിയില്‍ പോയ സമയത്ത് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അപ്രതീക്ഷിത നടപടിയല്ലെന്നാണ് ഗോപി കോട്ടമുറിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാത്യു കുഴല്‍നാടന്‍ ക്രിയേറ്റ് ചെയ്ത സീന്‍ ആണെന്നും നിയമപ്രകാരം ജപ്തി ചെയ്തത് കുത്തിത്തുറക്കാന്‍ എംഎല്‍എയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും ഗോപി കോട്ടമുറിക്കല്‍ ചോദിച്ചു. ജപ്തി നടപടി മാറ്റിവച്ചു കൂടെ എന്ന് ചുറ്റിലുമുള്ള ആരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ സാവകാശം നല്‍കിയേനെ എന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. അതിനിടെ വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്ത് നല്‍കി. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താന്‍ അടയ്ക്കാമെന്നാണ് മാത്യു കുഴല്‍നാടന്‍ കത്തില്‍ വ്യക്തമാക്കിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT