കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെല്ലാം കടലാക്രമണം രൂക്ഷമാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലും ഇപ്പോഴും ശക്തമായ കാറ്റും മഴയുമുണ്ട്. കാസർഗോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. പല വീടുകളും തകർന്നു. കോവിഡ് സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും ദുഷ്കരമായി തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ തീരദേശത്ത് കടൽക്ഷോഭം ശക്തമാണ്. പൊന്നാനി, താനൂർ മേഖലകളിൽ കടൽഭിത്തി തകർന്നു വെള്ളം കയറി.
ആലപ്പുഴയിലും കോട്ടയും അതിശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അപ്പർ കുട്ടനാടും കുട്ടനാടും വലിയ വെള്ളപ്പൊക്കത്തിലാണ്. വീടുകളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ മറ്റു പകർച്ച വ്യാധി രോഗങ്ങൾ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates