ആലുവ: ജോലിക്കു ശ്രമിക്കുന്നതിനിടെ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടി ഓൺലൈൻ സ്ഥാപനം. എന്നാൽ പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ പണം തിരികെ ലഭിച്ചു.
ഓൺലൈൻ സ്ഥാപനത്തിൽ ജോലിക്കു വേണ്ടി അപേക്ഷ നൽകിയ യുവാവിനെ കമ്പനിക്കാർ വിളിച്ച് അവരുടെ വെബ്സൈറ്റിൽ 25 രൂപ അടച്ചു പേരു റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു. യൂസർ ഐഡിയും പാസ്‌വേഡും അവർ നൽകി. സൈറ്റിൽ കയറിയ യുവാവ് പേയ്മെന്റ് അടയ്ക്കേണ്ട പേജിലേക്കാണ് നേരെ എത്തിയത്. പക്ഷേ, തുക അടയ്ക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. കമ്പനിയെ വിവരം അറിയിച്ചപ്പോൾ മറ്റൊരു കാർഡ് ഉപയോഗിക്കാൻ പറഞ്ഞു.
ഇങ്ങനെ റജിസ്ട്രേഷൻ നടത്തുന്നതിനിടെ അക്കൗണ്ടിൽ നിന്നു കൂടുതൽ തുക നഷ്ടമായെന്നു മൊബൈലിൽ എസ്എംഎസ് വന്നു. ആ വിവരവും കമ്പനിയെ അറിയിച്ചു. ബാങ്കിൽ നിന്നുള്ള സന്ദേശം അയച്ചുകൊടുക്കാനായിരുന്നു അവരുടെ നിർദേശം. എന്നാൽ ബാലൻസ് തുക എഡിറ്റ് ചെയ്ത സന്ദേശമാണു യുവാവ് അയച്ചത്.
സംശയം തോന്നിയ യുവാവ് കാർഡ് ബ്ലോക്ക് ചെയ്ത ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. സൈബർ വിഭാഗം ഉടൻ ഇടപെടുകയും നഷ്ടപ്പെട്ട തുക കമ്പനിയുടെ അക്കൗണ്ടിൽ എത്തുന്നതിനു മുൻപു തന്നെ തിരികെ ലഭ്യമാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates