തിരുവനന്തപുരം: ജയന്റെ 'അങ്ങാടി' സിനിമയിലെ ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്ന ഗാനം കേൾക്കണം, ജില്ലാ ജഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിലാണ് ഈ കുറിപ്പ്. ഇത് വായിച്ച ജഡ്ജി, ആവശ്യപ്പെട്ട പാട്ട് വച്ചുകൊടുക്കുന്നതു പരിഗണിക്കുമല്ലോ എന്ന നിർദേശത്തോടെ, കുറിപ്പ് ജയിൽ സൂപ്രണ്ടിനു കൈമാറി. ഒടുവിൽ ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ആ പാട്ട് മുഴങ്ങിക്കേട്ടു.
ഇഷ്ടമുള്ള ചലച്ചിത്രഗാനം ആവശ്യപ്പെടാനായി തടവുകാർക്കായി തുടങ്ങിയ ‘ഫ്രീഡം സിംഫണി’യിലേക്ക് നൽകിയ കുറിപ്പാണ് സ്ഥലം മാറി പരാതി പെട്ടിയിൽ എത്തിയത്. അബ്കാരി കേസിൽ ഒരു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം ചാന്നാങ്കര സ്വദേശിയാണ് ഇഷ്ട നടന്റെ സിനിമയിലെ ഇഷ്ടഗാനം കേൾക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. പക്ഷെ ജഡ്ജി ‘ഡെഡിക്കേറ്റ്’ ചെയ്ത പാട്ട് കേൾക്കാൻ ആ തടവുകാരൻ ജയിലിലുണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ഇയാളുടെ ശിക്ഷ കഴിഞ്ഞിരുന്നു.
മൂന്നു മാസം മുൻപാണു ‘ഫ്രീഡം സിംഫണി’ പ്രവർത്തനം തുടങ്ങിയത്. ജയിലിൽ കേൾക്കാൻ ആഗ്രഹമുള്ള പാട്ടുകൾ തടവുകാർക്ക് ഇതിൽ ചോദിക്കാം. ജയിലിലെ സ്റ്റോറിലാണു കുറിപ്പ് ഏൽപിക്കേണ്ടത്. പക്ഷെ ജയൻ ആരാധകൻ കുറിപ്പിട്ടതാകട്ടെ ജില്ലാ ജഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിലും. എല്ലാ മാസവും 7-ാം തിയതി കോടതിയിലെത്തുന്ന പരാതിപ്പെട്ടി തുറന്നപ്പോൾ പക്ഷെ തടവുകാരൻ മോചിതനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates