കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക.
ശിവശങ്കറെ ഏഴുദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കർ ഉപയോഗിച്ചിരുന്ന മറ്റൊരു ഫോൺ കൂടി കണ്ടെടുത്തെന്നും ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് അറിയിച്ചു.
അതിനിടെ, വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയതിൽ കൂടുതൽ ഉന്നത വ്യക്തികൾക്ക് പങ്കുണ്ടന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. കസ്റ്റംസ് മുദ്രവെച്ച കവറിൽ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. ഉന്നതരായ വ്യക്തികളുടെ പേരുകൾ മൊഴിയിലുണ്ടെന്നും ഇവർക്ക് ഡോളർ കടത്തിൽ പങ്കാളിത്തമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുളള സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ മൊഴിയാണ് മുദ്രവെച്ച കവറിൽ കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയത്. ഈ മൊഴികൾ പരിശോധിച്ചശേഷമാണ് ഏറെ ആശങ്കയുണ്ടാക്കുന്നതെന്ന പരാമർശം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി നടത്തിയത്.
ഇരു പ്രതികളേയും വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം അംഗീകരിച്ച കോടതി സ്വപ്നയേയും സരിത്തിനേയും മൂന്നു ദിവസത്തേക്കുകൂടി കസ്റ്റംസിന് വിട്ടു കൊടുത്തു. എന്നാൽ തനിക്ക് ചില കാര്യങ്ങൾ രഹസ്യമായി പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയെ അറിയിച്ചു. പറയാനുളളത് അഭിഭാഷകൻ മുഖേന എഴുതിനൽകാനും കോടതി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates