കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചതില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ പൊലീസ്. കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ബോഗിയില്‍ തീപിടിത്തമുണ്ടായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തും.
രാത്രി ഒന്നരയോടെയാണ് സംഭവം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ആര്‍ക്കും പരിക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. എന്‍ജിന്‍ വേര്‍പെടുത്തിയ ശേഷം ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ തീപിടിത്തം ഉണ്ടായതാണ് അട്ടിമറി സംശയിക്കാന്‍ റെയില്‍വേ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എന്‍ജിനുമായി ബന്ധമില്ലാത്ത സ്ഥിതിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കുറവാണെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പൂര്‍ണമായും റെയില്‍വേ പൊലീസ് തള്ളുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
രാത്രി പതിനൊന്നോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ ഒരു ബോഗിയാണ് പൂര്‍ണമായും കത്തിനശിച്ചത്. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനാ സംഘം ഏറെ നേരം പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികള്‍ക്ക് കേടുപാട് ഉണ്ടായിട്ടില്ല.
തീ ഉയരുന്നത് റെയില്‍വേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്‌നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരില്‍ ഷാറുഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates