പിണറായി വിജയന്‍ 
Kerala

'കേരളത്തിലെ മാധ്യമങ്ങളില്‍ കൂറ്റന്‍ പരസ്യങ്ങള്‍, തങ്ങളാണ് ഇടതുപക്ഷമെന്ന വീമ്പു പറച്ചില്‍; ഖമ്മത്തെ ബുള്‍ഡോസര്‍ രാജിന് കോണ്‍ഗ്രസ് മറുപടി പറയണം'

കോണ്‍ഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന കുടിയൊഴിപ്പിക്കലില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മലയാള പത്രങ്ങളില്‍ പരസ്യങ്ങളായി നല്‍കുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മനുഷ്യരെ കുടിയൊഴിപ്പിച്ച് വീടുകൾ തകർക്കുന്ന മനുഷ്യത്വ ഹീനമായ നടപടികള്‍ക്ക് നേതൃത്വം നല്‍കാനും നടത്തിപ്പുകാരാവാനും എങ്ങനെ കോണ്‍ഗ്രസിന് കഴിയുന്നു എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. തെലങ്കാന സര്‍ക്കാരിന്റെ കൂറ്റന്‍ പരസ്യങ്ങള്‍ കൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ നിറയ്ക്കുന്ന കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഉത്തരം പറയണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് നടന്ന സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കര്‍ണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ്. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്ല ഗ്രാമത്തിലുള്ള ഭൂദാന്‍ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയില്‍ അടിച്ചുനിരത്തപ്പെട്ടത്. യലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന്റെ ഇരകള്‍ ഇപ്പോഴും തെരുവില്‍ ജീവിതം തള്ളി നീക്കുകയാണ്. എല്ലാ തിരിച്ചറിയല്‍ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഭവനരഹിതരാക്കി. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ആയിരുന്നു നടപടി. തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആചാര്യ വിനോബ ഭാവെ നേതൃത്വം നല്‍കിയ ഭൂദാന്‍ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയ വിനോബ നഗറിലെ വീടുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. ഭൂദാന്‍ പ്രസ്ഥാനത്തിന്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോണ്‍ഗ്രസ്സിന് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസ - പുനര്‍നിര്‍മ്മാണത്തിന്റെ പുതിയ മാതൃക തീര്‍ത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സര്‍ക്കാര്‍ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ പട്ടയമില്ലാത്തവര്‍ക്ക് പട്ടയം നല്‍കി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കല്‍. ഉത്തരേന്ത്യന്‍ ബിജെപി സര്‍ക്കാരുകളുടെ തനിപ്പകര്‍പ്പാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.

കോണ്‍ഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോള്‍ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോണ്‍ഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോണ്‍ഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Kerala Chief Minister Pinarayi Vijayan on Monday, March 2, alleged that the recent reported demolition drive in Telangana’s Khammam district reflects “bulldozer raj” and accused the Congress government there of rendering hundreds of families homeless without prior notice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കേരളത്തിലെ 'കൂൾ ഡെസ്റ്റിനേഷനുകൾ'

അപേക്ഷകരുടെ പ്രായം വർദ്ധിപ്പിക്കാതെ പി എസ് സി വിജ്ഞാപനം, കാരണം ഇതാണ്

ആപ്പിള്‍ മുറിച്ചുവച്ചാലുണ്ടാകുന്ന നിറം മാറ്റം തടയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

SCROLL FOR NEXT