VD Satheesan, CM passes out through North Gate File Photo
Kerala

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന വിലക്ക്; നോർത്ത് സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള നിയന്ത്രണം മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിച്ചു. പൊതുജനങ്ങളുടെ സന്ദർശന സമയക്രമം വൈകിട്ട് 3 മുതൽ 5 വരെയായി ചുരുക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും പൂർണ്ണമായി വ്യാപിപ്പിച്ചിരിക്കുന്നത്. പൊതുസന്ദർശകർക്കായി ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെ മറയാക്കിയാണ് വാർത്താ ശേഖരണത്തിനായി എത്തുന്ന മാധ്യമപ്രവർത്തകരെയും സുരക്ഷാ ജീവനക്കാർ തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് ബാരിക്കേഡ് വെച്ച് പൂർണ്ണമായി അടക്കുകയും ചെയ്തു.

ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകൾക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകൾ നൽകുന്നത്. സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളിൽ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് ഈ കാർഡുകൾ അനുവദിക്കുന്നത്. എന്നാൽ ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടയുകയാണ്.

പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തടുർന്നാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതൽ 5 മണി വരെയായി പരിമിതപ്പെടുത്തിയത്. പ്രത്യേക പാസ് എടുത്തോ, അല്ലെങ്കിൽ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോൺ കോൾ വഴിയോ മാത്രമേ ഈ സമയത്തും ആളുകൾക്ക് അകത്ത് കടക്കാൻ സാധിക്കൂ. പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ മാധ്യമങ്ങളെയും തടയുന്നത്.

സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോർത്ത് ഗേറ്റും ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായി അടച്ചിരിക്കുകയാണ്. നിരന്തരം രാഷ്ട്രീയ സമരങ്ങൾ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാർഗമായതിനാലും 'സമരഗേറ്റ്' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ഉടനെ തുറന്നുകൊടുത്ത ഗേറ്റാണ് ഇപ്പോൾ വീണ്ടും അടച്ചിരിക്കുന്നത്.

പിണറായി സർക്കാരിന്റെ കാലത്താണ് സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് സമാനമായ രീതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്നവർ ഈ മാധ്യമ വിലക്കിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സന്ദർശക സമയക്രമം ഉൾപ്പെടെ മുൻ സർക്കാരിന്റെ കാലത്തെ അതേ രീതിയിലേക്ക് ഇപ്പോൾ വീണ്ടും മാറിയിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി നിലവിൽ ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അധികൃതർ അറിയിക്കുന്നു.

The Kerala government has reimposed strict restrictions on media entry at the State Secretariat in Thiruvananthapuram, extending the limitations from the Chief Minister's Office in North Block to all other departments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT