സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ കാണാതായ കിറ്റ്കാറ്റിന് പിന്നാലെയാണ്. ഒന്നും രണ്ടുമല്ല, 12 ടൺ ചോക്ലേറ്റ് ആണ് കള്ളന്മാർ ചുളുവിൽ അടിച്ചുമാറ്റിയത്. കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കയറ്റി അയച്ച കിറ്റ്കാറ്റ് ചോക്ലേറ്റ്, ട്രക്ക് ഉൾപ്പെടെയാണ് കള്ളന്മാർ കൊണ്ടു പോയത്. കാണാതായ കിറ്റ്കാറ്റിനായുള്ള അന്വേഷണം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ രസകരമായ ട്രോളുകളാണ് പുറത്തുവരുന്നത്.
കേരള ടൂറിസം ഫേയ്സ് ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. കാണാതായ ചോക്ലേറ്റ് തങ്ങളുടെ കായലുകളിലോ മലയോര മേഖലകളിലോ കടൽതീരങ്ങളിലോ എത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക സോഷ്യൽമീഡിയ പേജിൽ കേരള ടൂറിസം പങ്കുവെച്ചത്. നിങ്ങൾക്കൊരു ബ്രേക്ക് വേണമെങ്കിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടെന്ന് ഉറപ്പും പോസ്റ്റിൽ പങ്കുവെയ്ക്കുന്നു.
'കാണാതായ കിറ്റ്കാറ്റ് ഷിപ്പിങ്ങിനെക്കുറിച്ച് ഞങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കായലുകളിലും മലയോരത്തും കടൽതീരങ്ങളിലും വിശദമായ പരിശോധന നടത്തി. അവയൊന്നും കേരളത്തിൽ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരിക്കുമൊരു ബ്രേക്ക് ആവശ്യമാണോ? എങ്കിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'- എന്നാണ് കേരള ടൂറിസം സോഷ്യൽ മീഡിയാ പേജിൽ കുറിച്ചിരിക്കുന്നത്.
കിറ്റ്കാറ്റിന്റെ തന്നെ പ്രശസ്തമായ പരസ്യവാചകമായ Have a break ഉൾപ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പോസ്റ്റ്. എന്തായാലും, പോസ്റ്റ് കയറി അങ്ങ് വൈറലായി. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുമ്പാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ചോക്ലേറ്റ് കൊള്ള നടക്കുന്നത്. ട്രക്കിൽ നിന്ന് 413,793 കിറ്റ്‌കാറ്റ് ബാറുകളാണ് മോഷണം പോയത്. ഏകദേശം രണ്ട് വലിയ ആനകളുടെ തൂക്കംവരുന്നത്രയും കിറ്റ്കാറ്റാണ് കമ്പനിക്ക് നഷ്ടമായിരിക്കുന്നത്.
Kerala Tourism viral FB post on Kitkat Robbery in Europe
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates