കോതമംഗലം: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തെ വിമർശിക്കുന്ന കോൺഗ്രസ് പഴയ കാര്യങ്ങൾ മറക്കരുതെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. ഇടതുപക്ഷമാണ് പദ്ധതി നടപ്പാക്കാൻ അന്നത്തെ യു പി എ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. വിവരാവകാശ നിയമം,വിദ്യാഭ്യാസ അവകാശ നിയമം എന്നിവ പാസാക്കാനും ഇടതുപക്ഷമാണ് സർക്കാരിന് പിന്തുണ നൽകിയത്. ഇടതു പക്ഷം മനുഷ്യത്വപക്ഷമാണെന്നാണ് സോണിയ ഗാന്ധി അന്ന് പറഞ്ഞതെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രകടനപത്രികയിൽ തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നു എന്ന വാദം തെറ്റാണ്. യുപിഎയുടെ പൊതുമിനിമം പരിപാടിയിലാണ് പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായത്. പൊതുമിനിമം പരിപാടി രൂപീകരിക്കാൻ കൂടുതൽ പങ്ക് വഹിച്ചത് അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിന് സീതാറാം നൽകിയത് വലിയ സഹായമാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു.
'ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കാൻ വയനാട് മാത്രമാണ് തെരഞ്ഞെടുത്തത്, പിന്നെയും നിരവധി സമരങ്ങൾ നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ആണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്'' കെ കെ ശൈലജ പറഞ്ഞു. ഓണത്തിന് ഫെസ്റ്റിവൽ അലവൻസ് സംസ്ഥാനം കൊടുത്തു. ഓണം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മറ്റു ആഘോഷങ്ങൾ ഉണ്ടല്ലോ. ആ സമയത്ത് പ്രത്യേക അലവൻസ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നൽകിയിട്ടില്ല. അതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates