കൊച്ചി: 25 ലക്ഷം രൂപയുടെ മാരക ലഹരിയുമായി കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയ നാലംഗ ലഹരിമരുന്ന് സംഘത്തിലെ ഇടപാടുകാരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ച് എക്‌സൈസ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് ഇടപാട് വിവരങ്ങള്‍ പരിശോധിച്ച് ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമമാണ് എക്‌സൈസ് സംഘം ആരംഭിച്ചത്. പ്രതികളുടെ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ മെറ്റയുടെ സഹായം തേടുമെന്ന് എക്സൈസ് അന്വേഷണ സംഘം അറിയിച്ചു.
തങ്ങള്‍ ഇടനിലക്കാന്‍ മാത്രമാണെന്നാണു പ്രതികള്‍ പറയുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍നിന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്നാണ് എക്സൈസ് സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനുള്ള തെളിവു മൊബൈല്‍ ഫോണില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.പ്രതി അജ്മലുമായുള്ള ബന്ധത്തില്‍നിന്നാണു മയക്കുമരുന്ന് ഇടപാട് തുടങ്ങിയതെന്നു പിടിയിലായ ചിങ്ങവനം സ്വദേശിനി സൂസിമോള്‍ പറയുന്നു.
ലഹരി മാലിന്യമെന്നു തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി ഉപേക്ഷിച്ചാണ് ഇടപാട് നടത്തുന്നത്. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷന്‍ സംഘത്തിന്റെ വാട്സ്ആപ്പിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്നവ നഗരത്തില്‍ വിതരണം ചെയ്യും.
ഇതു ലഭിച്ച വിവരം വാട്സ്ആപ്പ് സന്ദേശമായി അയയ്ക്കും. തുടര്‍ന്ന് ഇവ വിറ്റു തീര്‍ത്ത ശേഷം പണം ഓണ്‍ലൈനായി അയയ്ക്കുന്നതാണു രീതി.നെടുമ്പാശേരിയില്‍നിന്ന് ലഹരിയുമായി വരുന്ന വഴി കളമശേരിയില്‍വച്ചു ഷാഡോ സംഘം ഇവരുടെ വാഹനം വളഞ്ഞെങ്കിലും സംഘത്തിന്റെ കൈവശം ആയുധം ഉണ്ടെന്നു മനസിലാക്കിയതോടെ ഷാഡോ സംഘം പിന്‍വാങ്ങി. പിന്നീട് ലഹരി ആവശ്യപ്പെട്ട് എക്സൈസ് സംഘം 'തുമ്പിപ്പെണ്ണ്' സംഘത്തെ പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ കാറില്‍ സ്റ്റേഡിയം പരിസരത്തെത്തിയ സംഘത്തെ എക്സൈസ് വളഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍നിന്നു രണ്ടു കത്തികളും ഒരു സ്പ്രിങ് ബാറ്റണും പിടിച്ചെടുത്തിട്ടുണ്ട്. ചിങ്ങവനം സ്വദേശിനി സൂസിമോളാണു സംഘത്തിന്റെ നേതാവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates