തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസിന് അതൃപ്തി. മേയര്‍- ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി വിപ്പ് ലാലി ജെയിംസ് ഇതുവരെ കൈപ്പറ്റിയില്ല. മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ലാലി ജെയിംസിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഭരണത്തില്‍ മുന്‍പരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. പണം വാങ്ങി മേയര്‍ പദവി വിറ്റുവെന്നാണ് ലാലി ആരോപിക്കുന്നത്. നിജിയും ഭര്‍ത്താവും എഐസിസി നേതാക്കളെ കണ്ടു. തന്നെ തഴഞ്ഞത് പണം ഇല്ലാത്തതിനാലാണെന്നും ലാലി ജെയിംസ് ആരോപിക്കുന്നു. എന്റെ കയ്യില്‍ പണമില്ലെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. ചില്ലിക്കാശു പോലും ഇല്ലാത്തയാളാണ് താന്‍. അത് ജനങ്ങള്‍ക്കറിയാമെന്ന് ലാലി ജെയിംസ് പറഞ്ഞു.
പ്രവര്‍ത്തനം മാത്രമാണ് എന്റെ മുഖമുദ്ര. പൊതുപ്രവര്‍ത്തന രംഗത്ത് ഇത്രനാളും പ്രവര്‍ത്തിച്ചത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് നിജി ജസ്റ്റിനു വേണ്ടി മുന്‍കൈയെടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവിടെ അര്‍ഹതപ്പെട്ടവര്‍ വേറെയുമുണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറയാമായിരുന്നു. കെ സി വേണുഗോപാലിനും കേന്ദ്രനേതൃത്വത്തിനും തൃശൂരിലെ കാര്യങ്ങള്‍ അറിയില്ലെന്നും ലാലി ജെയിംസ് തുറന്നടിച്ചു.
നിജിയും ഭര്‍ത്താവും പെട്ടിയുമായി അങ്ങോട്ടോടുന്നു, ഇങ്ങോട്ടോടുന്നു, സൂക്ഷിക്കണം ചേച്ചി എന്നു ചില സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പെട്ടിയില്‍ എന്താണെന്നൊന്നും എനിക്കറിയില്ല. എന്തായാലും തന്റെ കയ്യില്‍ പണമൊന്നുമില്ല. നിജി ഡോക്ടര്‍ തന്റെ പ്രൊഫഷനില്‍ നിന്നും കാശ് സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി സമരരംഗത്ത് ഇറങ്ങി സാരി ചുളിയുകയോ, കൈ നനയുകയോ ചെയ്തതായി അറിയില്ല. ആ പദവിയുണ്ട്, ഈ പദവിയുണ്ട് എന്നൊക്കെ ആര്‍ക്കുവേണമെങ്കിലും എഴുതിപ്പിടിപ്പിക്കാവുന്നതാണ്. തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ച തേറമ്പില്‍ രാമകൃഷ്ണന്‍ അവസാന നിമിഷമാണ് പാര്‍ട്ടി തീരുമാനം അറിയുന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടു പോലും ഡിസിസി നേതൃത്വം നിലപാട് മാറ്റിയില്ലെന്നും ലാലി ജെയിംസ് ആരോപിക്കുന്നു.
മേയര്‍ സ്ഥാനത്തേക്ക് ലാലി ജെയിംസിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗണ്‍സിലറായി ജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് കണ്ടുവെച്ചിരുന്ന സ്ഥാനാർത്ഥിയെയാണ് ലാലി പരാജയപ്പെടുത്തിയത്. കഴിഞ്ഞ നഗരസഭയിൽ ഡെപ്യൂട്ടി മേയർ ആയിരുന്ന സുബി ബാബുവിനെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates