കൊച്ചി: സ്വർണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജിയിൽ വിധി പറയുക.
തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നും, ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വെച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും, ഡോളർ കടത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം. നേരത്തെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും, കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെൻ്റ് കേസിലും ശിവശങ്കർക്ക് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്തിലും ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് ജയിൽ മോചിതനാകാം.
വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ റിമാൻഡിലാണ്. ഈ മാസം 9 വരെയാണ് റിമാൻഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates