പ്രേംകുമാര്‍ - സജി ചെറിയാന്‍  
Kerala

പ്രേംകുമാറിനെ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തതല്ല; അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടായി; വിശദീകരണവുമായി സജി ചെറിയാന്‍

സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അത് ഗവണ്‍മെന്റിന്റെയോ നയിക്കുന്ന എല്‍ഡിഎഫിന്റേയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതലയില്‍നിന്ന് തന്നെ മാറ്റിയതില്‍ നീതിനിഷേധമുണ്ടായെന്ന നടന്‍ പ്രേംകുമാറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്നും ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പ്രേംകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന മുഖവുരയോടെയാണ് മന്ത്രിയുടെ വിശദീകരണക്കുറിപ്പ്. അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണയുണ്ടായ സാഹചര്യത്തില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അത് ഗവണ്‍മെന്റിന്റെയോ നയിക്കുന്ന എല്‍ഡിഎഫിന്റേയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ജനാധിപത്യപരമായ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാല്‍, സച്ചിദാനന്ദന്‍ മാഷിന്റേയും പ്രേംകുമാറിന്റേയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്ന നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല. അദ്ദേഹം വൈസ് ചെയര്‍മാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതും തൃപ്തികരവുമാണ്. ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയാണ് അടുത്ത ചെയര്‍മാനായി സ്ഥാനമേറ്റെടുത്തത്. നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതില്‍ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Minister Saji Cherian Responds to Prem Kumar’s Allegations of Injustice Over Academy Removal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കണ്ണിന് താഴത്തെ കറുപ്പ് ഒഴിവാക്കാൻ ചില പൊടിക്കൈകൾ

കൊച്ചിയിലെ ജ്വല്ലറിക്ക് മുകളില്‍ നിന്ന് ചാടി മധ്യവയ്‌സ്‌കന്‍ ജീവനൊടുക്കി; ആളെ തിരിച്ചറിഞ്ഞില്ല

സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ ഒഴിവുകൾ, പത്താം ക്ലാസ്സുകാർക്ക് മുതൽ എൻജിനിയർമാർക്ക് വരെ അവസരം

'മെസേജുമില്ല വിശദീകരണവുമില്ല ക്ഷമാപണവുമില്ല, സിംപിളായി അവർ എന്നെ ഒഴിവാക്കി'; ദുരനുഭവം തുറന്നുപറഞ്ഞ് മറീന മൈക്കിൾ

SCROLL FOR NEXT