കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍യ യുപി സ്വദേശികളായ മൂന്ന് പേരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. ഇവരെ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് പിടികൂടിയതെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പ്രതികള്‍ ആളുകളെ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെയാണെന്നും ഇവരില്‍ നിന്ന് മുപ്പത് സിമ്മുകള്‍ പിടിച്ചെടുത്തതായും സൈബര്‍ പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ്ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ സുനിൽ, നിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്.
വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പൊലീസിന്റെ മികവാർന്ന അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താൻ സാധിച്ചു. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി.
വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ 'ഇന്‍സ്റ്റ പേ ലോണ്‍' ആപ്പിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ബിഎന്‍എസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാര്‍ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കി. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്പെന്‍ഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു റാമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തില്‍ ധാരണയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates