കൊല്ലം: തന്റെ കൺമുന്നിൽ കുഴഞ്ഞു വീണ ആ സ്കൂട്ടർ യാത്രക്കാരനെ സിനിമോൾക്ക് അറിയില്ല. തനിക്കു ജീവൻ തിരിച്ചു നൽകിയ സിനിമോളെ ആ സ്കൂട്ടർ യാത്രക്കാരനും. ആ യാത്രക്കാരന്റെ എന്നെന്നേക്കുമായി നിലയ്ക്കുമായിരുന്ന ഹൃദയതാളം വീണ്ടെടുക്കാൻ പക്ഷേ അപരിചിതത്വം ഒരു തടസമേ ആയില്ല. ആശുപത്രിക്കിടക്കകളിലെ രോഗികൾക്ക് സാന്ത്വനം പകരുന്ന നഴ്‌സ്, നടുറോഡിൽ ജീവൻ രക്ഷിക്കാനെത്തിയ കാവൽ മാലാഖയായി മാറുന്ന കാഴ്ചയായിരുന്നു.
സ്കൂട്ടർ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന് പ്രഥമ ശുശ്രൂഷയായ കാർഡിയോ പൾമോണറി റെസസിറ്റേഷൻ (സിപിആർ) നൽകി നിമിഷങ്ങൾക്കുള്ളിൽ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സിനിമോൾക്ക് സാധിച്ചു. പുനലൂർ താലൂക്കാശുപത്രിയിലെ സീനിയർ നഴ്‌സിങ് ഓഫീസറും അണുബാധ നിയന്ത്രണ യൂണിറ്റിന്റെ ചുമതലക്കാരിയുമാണ് പി സിനിമോൾ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരം പോത്തൻകോടിനും വെഞ്ഞാറമൂടിനും മധ്യേയായിരുന്നു സംഭവം. ഭർത്താവ്, പത്തനാപുരം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ റജി കെ ജോർജിനും മകൾ ഹർഷാ റജിക്കുമൊപ്പം തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര കിഴക്കേത്തെരുവിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു സിനിമോൾ.
പെട്ടെന്നാണ് സ്കൂട്ടറിൽ എതിരേ വന്ന യാത്രക്കാരൻ വീഴുന്നതു കണ്ടത്. സ്കൂട്ടർ തെന്നിമറിഞ്ഞതാവാമെന്ന് ആദ്യം കരുതി. സ്കൂട്ടറിൽ യാത്രക്കാരന്റെ മകളും ഒപ്പമുണ്ടായിരുന്നു. ഓടിച്ചെന്ന സിനിമോൾ യാത്രക്കാരനെ പരിശോധിച്ചു. പൾസ് കിട്ടുന്നില്ല. യാത്രക്കാരനെ റോഡിൽ കിടത്തി സിപിആർ നൽകാൻ തുടങ്ങി. ഒരു മിനിറ്റ് നീണ്ട ആവർത്തിച്ചുള്ള സിപിആറിനൊടുവിൽ യാത്രക്കാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates