ന്യൂഡല്‍ഹി: സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി.
ഇടുക്കിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഐഡിഎ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ മന്ത്രി കെ രാജനും, മലപ്പുറത്ത് എംഎസ്പി പരേഡ് ഗ്രൗണ്ടിൽ മന്ത്രി ജിആർ അനിലും, കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി മുഹമ്മദ് റിയാസും പതാക ഉയർത്തി. തേക്കിൻകാട് മൈതാനത്ത് മന്ത്രി കെ.രാധാകൃഷ്ണനും, പാലക്കാട് കോട്ട മൈതാനത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും വയനാട്ടിൽ മന്ത്രി എകെ ശശീന്ദ്രനും കൊല്ലത്ത് മന്ത്രി ഗണേഷ് കുമാറും പതാക ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. അതുപോലെ വിശിഷ്ടാതിഥിയായി എത്തിയിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിൽ അരങ്ങേറും. രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയാകും. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates