ഇരിട്ടി: ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്പ്ടോപ്പുകൾ റൂമിൽ സജ്ജീകരിച്ചത്.
സ്കൂളിന്റെ പിറക് വശത്തുള്ള ഗ്രിൽസ് തകർത്ത് കോമ്പൗണ്ടിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റേയും വാതിലിന്റേയും പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. വാക്സിനേഷൻ സെന്ററായി നഗരസഭ സ്കൂൾ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ഓഫീസ് പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കേണ്ടതിനെ തുടർന്ന് സ്കൂൾ ജീവനക്കാർ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കവെയാണ് ലാപ്ടോപ്പുകൾ നഷ്ടമായത് തിരിച്ചറിഞ്ഞത്.
ലാബിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ലാപ്ടോപ്പുകളും കവർന്നു. 25000 രൂപ മുതൽ 28000 രൂപ വരെ വിലമതിക്കുന്ന, പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളിലായി നൽകിയ ലാപ്പ്ടോപ്പുകളാണ് നഷ്ടമായത്. ഇതിനെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വില വരും. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്കൂളിലെത്തി പരിശോധന നടത്തും.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും സ്കൂളിൽ മോഷണം നടന്നിരുന്നു. അന്ന് രണ്ട് കംപ്യൂട്ടറും രണ്ട് ലാപ്പ്ടോപ്പും യുപിഎസുമാണ് കവർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates