തിരുവനന്തപുരം: ശബരി റെയില്‍പാതക്കായി ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം. 1900 കോടി രൂപയാണ് കിഫ്ബി വഴി സര്‍ക്കാര്‍ വഹിക്കുക. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു നടപടി.
നേരത്തെ ശബരി റെയില്‍ തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാന്‍ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രി സഭ യോഗത്തില്‍ തീരുമാനമായി.
111 കിലോമീറ്റര്‍ ദൂരമുള്ള അങ്കമാലി എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂര്‍ത്തിയായത് അങ്കമാലിയില്‍നിന്നു കാലടിവരെ എട്ടു കിലോമീറ്റര്‍ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തര്‍ക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിര്‍മാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
3810 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. 6 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍ദിഷ്ട രാമപുരം റെയില്‍വേ സ്റ്റേഷന്‍ വരെയാണ് കോട്ടയം ജില്ലയില്‍ അങ്കമാലി- ശബരി റെയില്‍വേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയില്‍വേ സംയുക്ത സര്‍വേ നടത്തി കല്ലിട്ടു തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയില്‍വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates