കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിചേര്‍ത്തു. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ പിഎസ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് അന്തരിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെയാണ്. ഇദ്ദേഹത്തിന് പുറമെ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
2019ല്‍ നടന്ന സ്വര്‍ണ്ണം പൂശലിലെ വലിയ തട്ടിപ്പുകള്‍ മറച്ചുവെക്കുന്നതിനാണ് 2025-ല്‍ വീണ്ടും ദ്വാരപാലക വിഗ്രഹങ്ങള്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതെന്നാണ് എസ്‌ഐടിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. മുന്‍പ് നടന്ന അഴിമതികള്‍ പുറംലോകം അറിയാതിരിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ തട്ടിപ്പ് ഒളിപ്പിക്കാനാണ് വിഗ്രഹങ്ങള്‍ അഴിച്ച് വീണ്ടും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയത്.
ഈ ക്രിമിനല്‍ ഗൂഢാലോചന 2023-ല്‍ തന്നെ ആരംഭിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പുതിയ ദേവസ്വം ബോര്‍ഡ് 2023-ല്‍ ചുമതലയേറ്റതിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്തുനിന്നും ഇതിനായുള്ള നീക്കങ്ങള്‍ നടന്നു. ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയത് ഈ കൃത്യമായ പദ്ധതിയുടെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഗ്രഹങ്ങള്‍ അഴിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് ദേവസ്വം മാനുവലിന് വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പി.എസ്. പ്രശാന്ത് അടങ്ങുന്ന ഭരണസമിതി ഇതിന് അനുമതി നല്‍കിയത്. മാനുവലിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുമെന്ന് വ്യക്തമായിട്ടും ഈ ക്രമവിരുദ്ധമായ നീക്കത്തിന് ഭരണസമിതിയും തന്ത്രിയും പൂര്‍ണ്ണ അറിവോടെ കൂട്ടുനിന്നു എന്ന് എസ്.ഐ.ടി. കോടതിയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates