തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി.
രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ നാലോ റൂം ബുക്ക് ചെയ്തു. അതില്‍ രണ്ടു റൂമേ ആയിട്ടുള്ളൂ. രണ്ടു റൂമിന് ഇപ്പോള്‍ പണം നല്‍കിയാലേ ലഭിക്കൂ എന്നും ഫോണ്‍കോളില്‍ പറഞ്ഞു.
നമ്പര്‍ നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ സര്‍ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസി വേണഉഗോപാല്‍ എംപിയുടെ ഓഫീസില്‍ നിന്നാണ്, എഐസിസിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.
തട്ടിപ്പാണെന്ന് മനസ്സിലായതോടെ അവരുമായി സംസാരിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു. അതിനിടെ ജിഎം എന്ന് പറഞ്ഞ് മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. രണ്ടു റൂം മാത്രമേ കിട്ടിയുള്ളൂ, 15,000 രൂപ അയച്ചാല്‍ രണ്ടു റൂം നല്‍കാമെന്നാണ് അറിയിച്ചത് എന്ന് ജിഎം എന്നയാള്‍ പറഞ്ഞു. അവരുടെ ഡീറ്റെയില്‍സ് അയക്കാന്‍ പറഞ്ഞു. അവര്‍ അയച്ചു തന്ന ഡീറ്റെയില്‍സ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. അവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശബരീനാഥന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates