കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ മാപ്പുപറയണമെന്ന് സമസ്ത എപി വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണം. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞു.
'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലീം സമുദായത്തോട് മാപ്പുപറയണം. ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസിലാക്കി അത് സന്ദര്‍ഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല. ഖുറാനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസിലാക്കാന്‍ വായനപ്രിയനെന്ന അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന്' പ്രസ്താവനയില്‍ അറിയിച്ചു.
സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ യാഥാസ്ഥിതിക പരാമര്‍ശങ്ങളെ തള്ളി മുഖ്യമന്ത്രി സതീശന്‍ രംഗത്തുവന്നിരുന്നു. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവര്‍ വീടുകളില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.സ്ത്രീകള്‍ക്ക് തുല്യനീതിയും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പുരോഗമന സമൂഹത്തില്‍ അവരെ പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവര്‍ക്കും അറിയാവുന്ന ചരിത്രമാണ്. മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സര്‍വ്വസൈന്യാധിപയായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബില്‍കിസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തില്‍ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകള്‍ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാന്‍ ആര്‍ക്കും കഴിയില്ല.
ഖലീഫാ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹം മഹര്‍ കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ രാജസദസ്സില്‍ വെച്ച് ഒരു സാധാരണ സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തത്. ആ സദസ്സില്‍ വെച്ച് തന്നെ സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് അംഗീകരിക്കാന്‍ ഖലീഫ തയ്യാറായ ചരിത്രമുണ്ട്. രാജസദസ്സുകളില്‍ പോലും സ്ത്രീകള്‍ കൃത്യമായി നിലപാടുകള്‍ അറിയിച്ചിരുന്ന പാരമ്പര്യമുള്ളപ്പോള്‍ സ്ത്രീകളെ വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ തളച്ചിടണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീവിരുദ്ധമായ യാതൊരു നിലപാടുകള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്വീകാര്യത ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പൂര്‍ണ്ണമായി പങ്കെടുത്ത് ജീവിതത്തിന്റെ മുഖ്യധാരയില്‍ ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ കാഴ്ചപ്പാടാണ് സര്‍ക്കാരിനും സമൂഹത്തിനുമുള്ളത്. അക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ സംശയമോ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates