കൊല്ലം: ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ 17 മണിക്കൂര്‍ പിന്നിട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ എന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പ്രതികള്‍ എത്തിയ പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം, ശ്രീകാര്യം എന്നിവിടങ്ങളില്‍ നിന്നും മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുള്ളതിന് പൊലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സൂചന.
ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ പൊലീസ് പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും വിട്ടയച്ചേക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. വെള്ള സ്വിഫ്റ്റ് കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കല്ലുവാതുക്കല്‍ സ്‌കൂള്‍ ജംഗ്ഷന്‍ വരെ എത്തിയതായി പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം വര്‍ക്കല കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ശാസ്ത്രി നഗര്‍ ഭാഗത്തും പരിശോധന നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 ല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ റെന്റ് എ കാര്‍ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates