പര്‍വീണ്‍ ബാനു,ഫാത്തിമ 
Kerala

7 ഭാഷകളില്‍ പ്രാവീണ്യം, ഒളിവില്‍ കഴിഞ്ഞത് 10 വര്‍ഷം; ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസില്‍ പ്രതികള്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിക്കൂര്‍ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികള്‍ 10 വര്‍ഷത്തിന് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. ഡല്‍ഹി നാങ്‌ളോയി സ്വദേശി നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

2016 ഏപ്രില്‍ 30ന് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന മെരടന്‍ കുഞ്ഞാമിന (60) എന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സൗമ്യ രംഗാവാല ഫരീദ ,സുധ , സമീറ തുടങ്ങിയ വ്യാജ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്. വസ്ത്ര വ്യാപാരികളെന്ന പേരില്‍ കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതികള്‍ കുഞ്ഞാമിനയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 2016 ഏപ്രില്‍ 30 ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടില്‍ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു കുഞ്ഞാമിനയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടര പ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും കൈയില്‍ ഉണ്ടായിരുന്ന ഒരു വളയും പണവും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

ആന്ധ്രാ പ്രദേശിലെ ഓംഘോള്‍ പൊലീസ് സ്റ്റേഷനില്‍ സമാന കുറ്റ കൃത്യം ചെയ്ത പ്രതികള്‍ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു.ഈ കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ സര്‍വവിധ മുന്‍ കരുതലുകളും നടത്തിയിരുന്നു.പ്രതികള്‍ വ്യാജ രേഖകള്‍ നല്‍കിയാണ് ക്വാര്‍ട്ടേഴ്സ് വാടകക്ക് എടുത്തത്. സംഭവത്തിന് മുന്‍പ് തന്നെ ഫോണ്‍ വില്‍പ്പന നടത്തി. ഫോണിന്റെ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചതു കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നല്‍കിയാണ്. പ്രതികള്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല .ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2024ല്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

തെലുങ്കു,കന്നഡ,തമിഴ്.മലയാളം.ഗുജറാത്തി.ഹിന്ദി.ഇംഗ്ലീഷ്.തുടങ്ങി 7 ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്.തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന,ആന്ധ്രാപ്രദേശ്,കര്‍ണാടക.തമിഴ്‌നാട്,ഗുജറാത്ത്. മഹാരാഷ്ട്ര,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് മധ്യപ്രദേശ് ,ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരവേയാണ് പിടിയിലായത്.

കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പൊലീസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഡി വൈ എസ് പി സുധീര്‍ കല്ലന്‍, കണ്ണൂര്‍ റൂറല്‍ ഡി എച്ച് ക്യുവിലെ എസ്‌ഐമാരായ അബ്ദുല്‍ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ് ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും മദ്ധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ ഇന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കണ്ണൂരില്‍ ഹാജരാക്കിയതിനു ശേഷം കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Suspects arrested in Irikkur Kunjamina murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT