ഒന്ന് വെച്ചാൽ നാല്! കേരളത്തിൽ ഏറ്റവും ലാഭം തരുന്ന കൃഷി ഇഞ്ചിയാണ്. പക്ഷെ ഷെയർ മാർക്കറ്റിലെ സ്‌മാൾ ക്യാപ് സ്റ്റോക് (ഹൈ റിസ്‌ക്, ഹൈ റിവാർഡ്) പോലൊരു ഐറ്റമാണ്. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി! നിങ്ങൾക്ക് സേഫ് സോണിൽ കളിക്കാനാണ് താല്പര്യമെങ്കിൽ പറ്റിയൊരു ബ്ലൂചിപ് സ്റ്റോക്കാണ് കപ്പക്കൃഷി. ഒന്ന് വെച്ചാൽ മൂന്നേ കിട്ടൂ, പക്ഷെ കിട്ടുമെന്ന് ഏതാണ്ടുറപ്പാണ്.
സംസ്ഥാനത്തെ 19 ഇനം വിളകളുടെ വില വിവരങ്ങൾ, കർഷകരുടെ ആദായമുൾപ്പടെ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2023-24 ലെ വിവരങ്ങളാണുള്ളത്.
ആ വർഷം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് ഇഞ്ചി കർഷകരാണ്. മുടക്കിയ ഓരോ രൂപക്കും കർഷകന് തിരികെ കിട്ടിയത് 4 രൂപ 24 പൈസയാണ് - എന്നുവെച്ചാൽ ഇൻപുട് -ഔട്ട്പുട് റേഷ്യോ 4.24. ഒരു ഹെക്ടറിലെ ഇഞ്ചിക്കൃഷിയുടെ ശരാശരി ചെലവ് 2,73,571 രൂപയും തിരികെ കിട്ടിയത് 11,60,056 രൂപയും. ലാഭക്കണക്കിൽ രണ്ടാമതെത്തിയത് കപ്പയാണ്, ഇൻപുട് -ഔട്ട്പുട് റേഷ്യോ 3.24. തൊട്ടുപിന്നിൽ ഏത്തവാഴക്കൃഷി, 2.60.
നല്ലൊരു സീസണെങ്കിൽ ഇഞ്ചിക്കൃഷി വൻ ആദായമാണ് കർഷകന് നൽകുന്നത്. പക്ഷെ ഇതേ റിപ്പോർട്ടിന്റെ മുൻ എഡിഷനുകൾ നോക്കി അഞ്ചുവർഷത്തെ ട്രെൻഡ് പരിശോധിച്ചാൽ ഇഞ്ചി "ഹൈ വോളട്ടയിൽ സെഗ്മെന്റിൽ" പെടുന്നൊരിനമാണെന്ന് ബോധ്യമാവും.
2019-20 വരുമാനകണക്കിൽ ഒന്നാം സ്ഥാനത്ത് ഇഞ്ചിയായിരുന്നു - ഇൻപുട് -ഔട്ട്പുട് റേഷ്യോ 2.94. തൊട്ടടുത്ത വർഷമത് 2.50 ആയിക്കുറഞ്ഞു, 2021-22ൽ വീണ്ടും കുറഞ്ഞ് 2.16 ആയി. ഉയർച്ച തുടങ്ങിയത് 2022-23 ൽ, 3.04 റേഷ്യോ, ഏറ്റവുമൊടുവിൽ 4.24 ലേക്കൊരു കുതിപ്പ്.
ഇതിന്റെ മറ്റൊരു വശവും കൂടി നോക്കൂ. ഇഞ്ചിക്കൃഷിയുടെ ചെലവ് എല്ലാ സാധാരണ കർഷകർക്കും താങ്ങാനാവുന്നതല്ല. 2023-24 ൽ ചെലവിന്റെ കണക്കിൽ ഇഞ്ചി രണ്ടാമതായിരുന്നു - ഒരു ഹെക്ടറിലെ കൃഷിക്ക് 2.74 ലക്ഷം രൂപ ചെലവ്. ഒന്നാം സ്‌ഥാനത്ത് ഹെക്ടർ ഒന്നിന് 2.75 ലക്ഷം രൂപ ചെലവുള്ള പൈനാപ്പിൾ കൃഷിയും.
വലിയ ചെലവുള്ള ഇഞ്ചിക്കൃഷി കർഷകനൊരു 'റിസ്‌കി ബെറ്റാണെന്ന്' സാരം. മോശം സീസണോ, വിലയിടിവോ ഉണ്ടായാൽ കർഷകൻ വെള്ളത്തിലാവും.
വലിയ ഗ്ളാമർ ഇല്ലെങ്കിലും കപ്പക്കൃഷിയെന്ന ബ്ലൂചിപ് സ്റ്റോക്ക് കർഷകർക്ക് പ്രിയങ്കരമാവുന്നത് കുറഞ്ഞ മുടക്കുമുതലും ആദായത്തിലെ സ്ഥിരത കൊണ്ടുമാണ്. അഞ്ചുകൊല്ലം മുമ്പ്, 2019-20 ൽ കപ്പയുടെ റിട്ടേൺ റേഷ്യോ 2.78 ആയിരുന്നു. തൊട്ടടുത്ത വർഷമത് 2.50 ആയിക്കുറഞ്ഞു. പക്ഷെ പിന്നീടങ്ങോട്ട് സ്ഥിരതയുള്ള ഉയർച്ചയായിരുന്നു - 2.59, 3.14, ഏറ്റവുമൊടുവിൽ 3.24.
ഇഞ്ചിക്ക് ഹെക്ടറൊന്നിനു 2.74 ലക്ഷം ചെലവുള്ളപ്പോൾ കപ്പക്ക് 1.74 ലക്ഷമേയുള്ളു ചെലവ്. നീക്കിയിരിപ്പ് സമ്പാദ്യം ഇല്ലാത്ത കർഷകർക്ക് കപ്പ കൂടുതൽ പ്രിയങ്കരമാകുന്നത് ഇതുകൊണ്ടൊക്കെയാണ്.
കപ്പയും ഇഞ്ചിയുമൊക്കെ മാറ്റിനിർത്തിയാൽ സംസ്ഥാനത്തെ കാർഷികരംഗം കരടി പിടിച്ച ഷെയർ മാർക്കറ്റാണ്. കേരളത്തിന്റെ ഐഡന്റിറ്റിയായ കേരവൃക്ഷമൊക്കെ "അണ്ടർപെർഫോർമർ" കാറ്റഗറിയിലാണ്. നെൽക്കൃഷിയാണെങ്കിൽ "ഫണ്ടമെന്റലി വീക്ക്".
തെങ്ങു മുകളിലോട്ട് വളരുന്തോറും കർഷകന്റെ വരുമാനം തളപ്പിട്ട് താഴോട്ടിറങ്ങുകയായിരുന്നു കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ. 2019-20 ൽ 2.08 റേഷ്യോ ആയിരുന്നത് ക്രമത്തിൽ കുറഞ്ഞിപ്പോൾ 1.66 ലെത്തി നിൽക്കുന്നു. അഞ്ചുവർഷം മുൻപ് ഒരു രൂപ മുടക്കിയാൽ ഒന്നര രൂപ വരുമാനം കിട്ടുമായിരുന്ന നെൽക്കൃഷിയിൽ നിന്നിപ്പോൾ കിട്ടുന്നത് 1 രൂപ 43 പൈസ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates