കൊച്ചി: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയെ ഇകഴ്ത്തുന്നവര്‍ക്ക് മറുപടിയുമായി ഡോക്ടറും എഴുത്തുകാരനുമായ മനോജ് വെള്ളനാട്. കേരളത്തിലെ ആരോഗ്യമേഖലയെ പുകഴ്ത്തിയ സ്പാനിഷ് ട്രാവലര്‍ വെറോണിക്കയുടെ വിഡിയോ വന്നതുമുതല്‍ ആരോഗ്യ മേഖലയെ എങ്ങനെ ഇകഴ്ത്താമെന്നാണ് ആളുകള്‍ ചിന്തിക്കുന്നതെന്ന് ഡോക്ടര്‍ മനോജ് വെള്ളനാട് പറഞ്ഞു. ഇത്തരത്തിലുള്ള ഇകഴ്ത്തല്‍ കണ്ടപ്പോള്‍ എന്ത് കാര്യം ചെയ്താലും നിറവില്ലാത്ത മനുഷ്യരുണ്ടാകുമെന്നും അത്തരം ആളുകളെ ഓര്‍ത്തു പോകുന്നുവെന്നും ഡോക്ടര്‍ പറയുന്നു. കാനഡയില്‍ തന്റെ സുഹൃത്ത് കോവിഡ് രോഗിയായതും ഇവിടെ കേരളത്തിലെ ചികിത്സാ രീതിയും താരതമ്യം ചെയ്യുകയാണ് ഡോക്ടര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ അനുഭവം പങ്കുവെച്ചത്.
കാനഡയില്‍ തന്റെ സുഹൃത്ത് കോവിഡ് രോഗിയായതും ഇവിടെ കേരളത്തിലെ ചികിത്സാ രീതിയും താരതമ്യം ചെയ്യുകയാണ് ഡോക്ടര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ അനുഭവം പങ്കുവെച്ചത്. 2020 ഏപ്രില്‍ 28ന് എഴുതിയ അനുഭവകുറിപ്പാണ് വ്‌ലോഗറുടെ അഭിപ്രായത്തെ കളിയാക്കുന്നവര്‍ക്കുള്ള മറുപടിയായി ഡോക്ടര്‍ വീണ്ടും പങ്കുവെച്ചിരിക്കുന്നത്.
പല കുറവുകളും ഉള്ളപ്പോഴും നമ്മുടെ ആരോഗ്യമേഖലയുടെ മികവ് ജാതിമത രാഷ്ട്രീയ ഭേദമന്യേ മലയാളിയായ നമ്മൾ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. അത് അഭിമാനകരമാകേണ്ടതാണ്. അതിനുപകരം നമ്മൾ നമ്മളെ തന്നെ ഇകഴ്ത്താൻ നോക്കുമ്പോൾ നന്ദിയില്ലാത്തവരായി ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായി സ്വയം മാറുകയാണ് ചെയ്യുന്നത്. അത് മാറണം. ആ നിരാശ ആർക്കും ഗുണം ചെയ്യില്ല. ഉള്ളതിനെ നോക്കി കൊഞ്ഞനം കുത്താതെ കൂടുതൽ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ നല്ലത്, ഡോ. മനോജ് വെള്ളനാട് പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ലോകത്തേറ്റവും നിരാശാജനകമായ സംഗതി എന്താണ്? ഇങ്ങനൊരു ചോദ്യം കേൾക്കുമ്പോൾ പലർക്കും പല തരത്തിലുള്ള മോശം അനുഭവങ്ങൾ ആയിരിക്കും ആദ്യം ഓർമ്മ വരുക. എന്നാൽ എനിക്ക് തോന്നിയിട്ടുള്ളത്, ഏറ്റവും നിരാശാജനകമായ വസ്തുത, നിലവിൽ നമുക്കുള്ള സൗഭാഗ്യങ്ങളിൽ ഒരു നിറവില്ലാതിരിക്കുകയും അവയോട് ഒട്ടും നന്ദിയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക അവസ്ഥയാണ് എന്നാണ്. ഇത് ഒരു വ്യക്തിയെ മാത്രമായിട്ടെടുത്താലും ഒരു സമൂഹത്തെ മൊത്തത്തിൽ എടുത്താലും സത്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അങ്ങനെയുള്ള കുറേ മനുഷ്യരെ കണ്ടിട്ടുണ്ട്. പല കഴിവുകൾ ഉള്ളപ്പോഴും നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും തേടിയെത്തുമ്പോഴും അവർ മനസറിഞ്ഞ് സന്തോഷിക്കില്ല. എഴുത്തിലും സംസാരത്തിലും ഒരു നിരാശ എപ്പോഴും നിഴലിച്ച് നിൽക്കും. പോസിറ്റീവിറ്റി തോന്നുന്ന ഒരു വാക്കോ ലൈക്കോ ഒരു ഫേസ്ബുക്ക് പോസ്റ്റോ പോലും അവരിൽ നിന്നുണ്ടാവില്ല. നിരാശരായി ജീവിച്ച് നിരാശരായി മാഞ്ഞു പോകും. അനുശോചിക്കാൻ പോലും നല്ലൊരു ഓർമ്മ ബാക്കി വക്കില്ല.
ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരു കാര്യമാണ് പറയാനുള്ളത്. അത് കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ചികിത്സയെ പുകഴ്‌ത്തിയ വെറോണിക്ക എന്ന സ്പാനിഷ് ട്രാവലറുടെ കാര്യമാണ്. അവരത് പറഞ്ഞതു മുതൽ കേരളത്തിൻ്റെ ആരോഗ്യമേഖലയെ എങ്ങനെ ഇകഴ്ത്താം എന്ന ഗവേഷണം തകൃതിയായി നടത്തുന്നവരുടെ കാര്യമാണ്. അതുകണ്ടപ്പോഴാണ് മേൽപ്പറഞ്ഞ പോലത്തെ നിറവില്ലാത്ത മനുഷ്യരെ ഓർത്തുപോയത്.
2020 ഏപ്രിൽ 28-ന് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പിലെ ചെറിയൊരു ഭാഗം താഴെ ചേർക്കുകയാണ്. അതുകൂടി വായിക്കണം. അതുകഴിഞ്ഞ് ബാക്കി പറയാം. നമ്മളൊക്കെ ഏതാണ്ട് മറന്നു കഴിഞ്ഞ ഒരു കോവിഡ് കാല അനുഭവമാണ്.
* * *
കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വീട്ടിൽ തന്നെ ഐസൊലേഷനിൽ ഇരിക്കാനവർ നിർദ്ദേശിച്ചു. പനിക്കുള്ള ഗുളികയൊക്കെ കൊടുത്തു വീട്ടിൽ വിട്ടു.
രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ നല്ല ശ്വാസംമുട്ടൽ. അവിടുത്തെ എമർജൻസി നമ്പറിൽ വിളിച്ചു. അവർ വന്നു ആശുപത്രിയിൽ കൊണ്ടുപോയി, ഇഞ്ചക്ഷനൊക്കെ കൊടുത്തു, ശ്വാസംമുട്ടൽ കുറഞ്ഞപ്പോൾ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. ഇതു തന്നെ രണ്ടുമൂന്നു ദിവസം ആവർത്തിച്ചു.
പിന്നെയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ തീരെ വയ്യാതാവുന്നു, പാൽപ്പിറ്റേഷൻ. വിളിച്ചപ്പോൾ ഒരു നഴ്സിനെയാണ് കണക്റ്റ് ചെയ്തത്. അവർ, അതൊന്നും പ്രശ്നമില്ലാ റസ്റ്റെടുക്കാൻ പറഞ്ഞു. ഡോക്ടറെ കണക്റ്റ് ചെയ്യാനാവശ്യപ്പെട്ടപ്പോൾ പറ്റില്ലാന്നും പറഞ്ഞു.
പാൽപ്പിറ്റേഷൻ, വൈറസ് ഹൃദയ പേശികളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാകാം. യുവാക്കൾ കൂടുതലും കൊറോണ ബാധിച്ച് അപകടാവസ്ഥയിൽ ആവുന്നത് ഇതുമൂലമാണ്. അതുകൊണ്ടു തന്നെ നിസാരമായി കാണാൻ പറ്റില്ലല്ലോ. അതും ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക്. ഒരു മണിക്കൂർ കഴിഞ്ഞ് ഒന്നൂടെ വിളിച്ചിട്ട്, തീരെ വയ്യ, എന്തെങ്കിലും വേഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴും അതേ മറുപടി തന്നെ. രാവിലെ വരെ കാത്തിരുന്നേ പറ്റൂ എന്നാണവർ പറഞ്ഞത്.
മറ്റു വഴിയില്ല. വലിയ ടെൻഷനോടെ കാത്തിരുന്നു. രാവിലെ അവർ വന്നു രോഗിയെ കൊണ്ടുപോയി. എങ്ങനെയെങ്കിലും ആശുപത്രിയിൽ ഒന്ന് അഡ്മിറ്റ് ചെയ്തു തരണമെന്ന് കേണാവശ്യപ്പെട്ടു. പക്ഷെ ആ ആവശ്യവും നിരസിക്കപ്പെട്ടു, കാരണം അതിലും ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് കൊടുക്കാനവിടെ ബെഡില്ലായിരുന്നു.
തൽക്കാലം രോഗശമനത്തിനുള്ള മരുന്നും കൊടുത്തു, മയോകാർഡൈറ്റിസ് ഉണ്ടോ എന്നറിയാനായി എക്കോ ടെസ്റ്റ് ചെയ്യാനുള്ള സമയവും കൊടുത്തു വീണ്ടും വീട്ടിൽ കൊണ്ടാക്കി. വൈകുന്നേരം അവർ വന്ന് വീണ്ടും കൊണ്ടുപോയി, എക്കോ ചെയ്തു, അതിൽ മൈൽഡ് മയോകാർഡൈറ്റിസ് ഉണ്ടെന്നു കണ്ടു, അഡ്മിറ്റ് ചെയ്യാമോയെന്ന റിക്വസ്റ്റ് വീണ്ടും നിരസിച്ചു, വീണ്ടും വീട്ടിൽ കൊണ്ടാക്കി.
***
കോട്ടയത്ത് രോഗലക്ഷണങ്ങളില്ലാത്ത ഒരു കോവിഡ് രോഗിയെ ക്വാറൻ്റൈൻ സെൻ്ററിലേക്ക് കൊണ്ടുപോകാനുള്ള ആംബുലൻസ് 15 മിനിട്ട് വൈകിയത് ചാനലുകളിൽ വലിയ വിവാദമായ ദിവസമാണ് ഇതെഴുതുന്നത്. കേരളം ലോകത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ നേരിട്ട അന്നും നമ്മളിൽ വലിയൊരു ശതമാനത്തിന് നേരത്തേ പറഞ്ഞ നിറവോ നന്ദിയോ ഇല്ലായിരുന്നു.
കാരണം നമ്മൾ കാര്യങ്ങളെ കാണുന്നത് വസ്തുതാപരമായിട്ടല്ല. ഗുണമോ ദോഷമോ നോക്കിയിട്ടല്ല ഒന്നിൻ്റെ മെറിറ്റ് നിർണയിക്കുന്നത് എന്നതാണ്. അതുപോട്ടെ.
കേരളവും വിദേശ രാജ്യങ്ങളുമായുള്ള താരതമ്യങ്ങളിൽ വലിയ അർത്ഥമൊന്നുമില്ല. ചില കാര്യങ്ങളിൽ അവരും മറ്റു ചില കാര്യങ്ങളിൽ നമ്മളും മെച്ചമായിരിക്കാം. പക്ഷെ ചിലപ്പോഴെങ്കിലും തമ്മിൽ എത്രയോ ഭേദമാണ് നമ്മളെന്ന തൊമ്മനെന്ന് തിരിച്ചറിയാൻ ചെറിയ താരതമ്യം ഒക്കെ വേണ്ടി വരാറുണ്ട്. അങ്ങനെ മെച്ചപ്പെട്ട ഒരു വശം ഒരു വിദേശി തന്നെ നമ്മളോട് പറയുമ്പോൾ പുതിയ അറിവല്ലെങ്കിലും അതിൽ കുറച്ച് അഭിമാനവും സന്തോഷവുമൊക്കെ തോന്നേണ്ടതാണ്. എനിക്ക് തോന്നി.
വിദേശ രാജ്യങ്ങളിൽ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണണമെങ്കിൽ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കണം. എന്നാലിവിടെ രാവിലെ പല്ലുവേദന എടുത്താൽ ഉച്ചയ്ക്ക് മുമ്പ് നമ്മൾ ഡെന്റിസ്റ്റിനെ കണ്ട്, എക്സ്-റേ എടുത്ത്, (വേണ്ടി വന്നാൽ) പല്ലും പറിച്ച് മരുന്നും വാങ്ങി വീട്ടിലെത്തും. സ്പാനിഷ് യുവതിയെ അത്ഭുതപ്പെടുത്തിയതും ഈ ഇൻസ്റ്റന്റ് സർവീസ് ആണ്. യൂറോപ്പിൽ ഒരു സ്കാനിംഗിന് കാത്തിരിക്കുന്ന സമയം കൊണ്ട് കേരളത്തിൽ ഒരാൾ സുഖം പ്രാപിച്ച് ജോലിക്ക് പോയിട്ടുണ്ടാകും.
പല കുറവുകളും ഉള്ളപ്പോഴും നമ്മുടെ ആരോഗ്യമേഖലയുടെ മികവ് ജാതിമത രാഷ്ട്രീയ ഭേദമന്യേ മലയാളിയായ നമ്മൾ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. അത് അഭിമാനകരമാകേണ്ടതാണ്. അതിനുപകരം നമ്മൾ നമ്മളെ തന്നെ ഇകഴ്ത്താൻ നോക്കുമ്പോൾ നന്ദിയില്ലാത്തവരായി ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായി സ്വയം മാറുകയാണ് ചെയ്യുന്നത്. അത് മാറണം. ആ നിരാശ ആർക്കും ഗുണം ചെയ്യില്ല. ഉള്ളതിനെ നോക്കി കൊഞ്ഞനം കുത്താതെ കൂടുതൽ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു കൊണ്ടിരിക്കുകയല്ലേ നല്ലത്.
എന്തായാലും മിസ്. വേറോണിക്കക്ക് ഒരുപാട് നന്ദി. വീണ്ടും വരണം 😊🙏
മനോജ് വെള്ളനാട
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates