ഫയല്‍ ചിത്രം 
Kerala

സില്‍വര്‍ ലൈനിന് അനുമതി: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ഡിപിആര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഡിപിആര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നീതി ആയോഗ് അടക്കം ഡിപിആര്‍ പരിശോധിക്കും. അതിനുശേഷമേ അനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സര്‍വേയ്ക്കായി കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. 

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനോട് ഇന്നും കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഡിപിആര്‍ തയ്യാറാക്കും മുമ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കരുത്. എന്തിനാണ് സര്‍വേ നടത്തിയതെന്ന് കോടതി ചോദിച്ചു. സര്‍വേ നടത്തും മുമ്പേ എങ്ങനെ ഡിപിആര്‍ തയ്യാറാക്കി?. എല്ലാ നിയമവും പാലിച്ചുമാത്രമേ കെ റെയില്‍ പോലൊരു പദ്ധതി നടപ്പാക്കാനാകൂ എന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
 

എന്തൊക്കെ ഘടകങ്ങളാണ് ഡിപിആറിന് പരി​ഗണിച്ചത്?

പ്രാഥമിക സര്‍വേ മാത്രമാണ് നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. ഡിപിആര്‍ തയ്യാറാക്കിയത് പ്രാഥമിക സര്‍വേയുടെ മാത്രം അടിസ്ഥാനത്തിലാണോയെന്ന് കോടതി ചോദിച്ചു. നേരിട്ടുള്ള സർവേ നടത്താതെയാണോ ഡിപിആർ തയ്യാറാക്കിയത്?. എന്തൊക്കെ ഘടകങ്ങളാണ് ഡിപിആറിന് പരി​ഗണിച്ചത്?. ഡിപിആര്‍ തയ്യാറാക്കും മുമ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഏരിയല്‍ സര്‍വേ നടത്തി

ഏരിയല്‍ സര്‍വേ നടത്തിയാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് ഏരിയല്‍ സര്‍വേ നടത്തിയത്. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് സര്‍വേ നടത്തിയത്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫിസിക്കല്‍ സര്‍വേ നടത്തിവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 

സര്‍വേ സംബന്ധിച്ച് ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ മറുപടിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡിപിആര്‍ തയ്യാറാക്കുന്നതിന് മുമ്പു തന്നെ സര്‍വേ പൂര്‍ത്തിയാക്കണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഇപ്പോള്‍ അടയാളക്കല്ലുകള്‍ ഒന്നും നാട്ടുന്നില്ലെന്ന് കെ റെയില്‍ അധികൃതര്‍ കോടതിയില്‍ അറിയിച്ചു. 

കോടതിയെ പഴി ചാരേണ്ട

കോടതി പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുകയാണ്. ആളുകള്‍ അടയാളക്കല്ലുകള്‍ എടുത്തു മാറ്റുകയാണെന്നും, സര്‍ക്കാര്‍ സ്ഥാപിച്ച 200 ലധികം അടയാളക്കല്ലുകള്‍ എടുത്തുകൊണ്ടുപോയി റീത്തുവെക്കുകയാണെന്നും കെ റെയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. ആളുകള്‍ റീത്ത് വെച്ചാല്‍ നിയമനടപടി സ്വീകരിക്കാമെന്നും, അതിന് കോടതിയെ പഴി ചാരേണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT