തിരുവനന്തപുരം: മലയന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. സംഭവ സമയത്ത് ഭര്‍ത്താവും മൂത്തമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. 'ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മരുമകന്‍ കട്ടിലില്‍ ഇരിക്കുന്നു. മകള്‍ ചോരയില്‍ കുളിച്ച് നിലത്ത് കിടക്കുന്നു. എന്ത്പറ്റിയെന്ന് ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ തലയടിച്ച് വീണതാണെന്ന്് പറഞ്ഞു. 108ല്‍ വിളിച്ചിട്ടുണ്ട് ഇപ്പോ വരുമെന്നും പറഞ്ഞു. ബാത്ത്‌റൂമില്‍ വീണാല്‍ അവന് എന്നെ വിളിക്കാമായിരുന്നു' - അച്ഛന്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. വീട്ടമ്മയായ വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛന്‍ തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷീണിതയായി മുറിയില്‍ കിടക്കുന്നത് കണ്ടതായി മകന്‍ പറഞ്ഞു. പിന്നീട് ടിവി കാണാന്‍ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെന്നും സമീപത്ത് അച്ഛന്‍ ഇരിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
പത്തുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ദമ്പതികള്‍ക്ക് രണ്ടുമക്കള്‍ ഉണ്ട്. ഭര്‍ത്താവ് പ്രശാന്ത് നേരത്തെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ ഇരുവരും മദ്യപിച്ചിരുന്നു. അതിന് ശേഷം ശുചിമുറിയില്‍ കയറിയപ്പോള്‍ തെന്നിവീണ് തലയിടിച്ചതാണെന്നാണ് പ്രശാന്ത് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ മരണകാരണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും മലയന്‍കീഴ് പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates